റോം: ഇറ്റലിയെയും സിസിലി ദ്വീപിനെയും ബന്ധിപ്പിക്കുന്ന ചരിത്രപ്രധാനമായ മെസ്സീന കടലിടുക്ക് പാലത്തിന് പ്രധാനമന്ത്രി ജോർജിയ മെലോണിയുടെ സർക്കാർ അന്തിമ അനുമതി നൽകി. 3.7 കിലോമീറ്റർ നീളമുള്ള ഈ പാലം പൂർത്തിയായാൽ ലോകത്തിലെ ഏറ്റവും നീളമേറിയ സിംഗിൾ-സ്പാൻ സസ്പെൻഷൻ പാലമായി മാറും.
നൂറ്റാണ്ടുകളായി ചർച്ചയായിരുന്ന പദ്ധതിയാണ് ഇപ്പോൾ യാഥാർഥ്യമാകുന്നത്. ബിസി 250ൽ റോമൻ സൈന്യം തടികൊണ്ട് നിർമിച്ച താൽക്കാലിക പാലത്തിലൂടെ സിസിലിയിൽ നിന്ന് റോമിലേക്ക് ആനകളെ എത്തിച്ച ചരിത്രം മുതൽ ഈ മേഖലയെ ബന്ധിപ്പിക്കുന്ന സ്ഥിരം പാലമെന്ന ആശയം നിലനിന്നിരുന്നു.
എന്നാൽ, പാലം നിർമാണം വെറും ഗതാഗത വികസന പദ്ധതി മാത്രമല്ലെന്നാണ് ഇറ്റലി വ്യക്തമാക്കുന്നത്. ദേശീയ പ്രതിരോധ അടിസ്ഥാന സൗകര്യത്തിന്റെ ഭാഗമായാണ് പദ്ധതിയെ സർക്കാർ അവതരിപ്പിക്കുന്നത്.
നാറ്റോ രാജ്യങ്ങൾ പ്രതിരോധ ചെലവ് വർധിപ്പിക്കണമെന്ന സമ്മർദത്തിനിടെയാണ് ഇറ്റലിയുടെ പുതിയ നീക്കം. 2035ഓടെ ആഭ്യന്തര ഉൽപാദനത്തിന്റെ അഞ്ച് ശതമാനം പ്രതിരോധത്തിനായി മാറ്റിവയ്ക്കണമെന്ന നാറ്റോ നിർദേശവും, പ്രതിരോധ ബജറ്റ് വർധിപ്പിക്കാത്ത രാജ്യങ്ങൾക്ക് പിന്തുണ കുറയ്ക്കുമെന്ന യുഎസ് നിലപാടും യൂറോപ്യൻ രാജ്യങ്ങളിൽ ചർച്ചകൾക്ക് വഴിവച്ചിരുന്നു.
കോവിഡ് മഹാമാരിക്ക് പിന്നാലെയുള്ള സാമ്പത്തിക പ്രതിസന്ധി, പണപ്പെരുപ്പം, ഉയർന്ന പലിശനിരക്ക് എന്നിവ യൂറോപ്യൻ രാജ്യങ്ങളുടെ ബജറ്റുകളെ സമ്മർദത്തിലാക്കിയിരിക്കുകയാണ്. പ്രതിരോധ ചെലവ് ഉയർത്തുന്നത് സാമൂഹിക ക്ഷേമ പദ്ധതികളിൽ വെട്ടിക്കുറവ് വരുത്തേണ്ട സാഹചര്യമുണ്ടാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്.
ഈ സാഹചര്യത്തിലാണ് മെസ്സീന പാലം പദ്ധതിയെ പ്രതിരോധ അടിസ്ഥാന സൗകര്യമായി കണക്കാക്കുന്നതിലൂടെ പ്രതിരോധ ചെലവിന്റെ ഭാഗമായി ഉൾപ്പെടുത്താനുള്ള ഇറ്റലിയുടെ നീക്കം ശ്രദ്ധ നേടുന്നത്. യുഎസ് സമ്മർദത്തിനിടയിൽ ഇറ്റലി കണ്ടെത്തിയ പുതിയ തന്ത്രമായാണ് അന്താരാഷ്ട്ര തലത്തിൽ ഇതിനെ വിലയിരുത്തുന്നത്.
പാലം പൂർത്തിയാകുന്നതോടെ ഇറ്റലിയുടെ വടക്കൻ-തെക്കൻ മേഖലകളെ ബന്ധിപ്പിക്കുന്ന പ്രധാന ഗതാഗത ശൃംഖലയിൽ വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷ.












