തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന വാർത്ത തള്ളി കെ.സി. വേണുഗോപാൽ. താൻ മത്സരിക്കുമെന്നത് വെറും ഊഹാപോഹം മാത്രമാണെന്നും ഈ വിഷയത്തിൽ തൻ്റെ നിലപാട് പലവട്ടം വ്യക്തമാക്കിയതാണെന്നും അദ്ദേഹം പറഞ്ഞു.
ചില ചാനലുകളാണ് താൻ മത്സരിക്കുമെന്ന് റിപ്പോർട്ട് ചെയ്തതെന്നും, അതിന്റെ അടിസ്ഥാനത്തിൽ മറ്റ് എംപിമാരും മത്സരിക്കണമെന്ന് താൻ പറഞ്ഞുവെന്ന തരത്തിൽ വാർത്തകൾ നൽകിയതായും വേണുഗോപാൽ പറഞ്ഞു. “എന്നോട് ഒന്ന് ചോദിച്ചിട്ട് വാർത്ത കൊടുക്കൂ,” എന്നും അദ്ദേഹം മാധ്യമങ്ങളോട് അഭ്യർഥിച്ചു.
“നിങ്ങൾക്ക് മറവിരോഗമുണ്ടോ?” എന്ന് മാധ്യമങ്ങളോട് ചോദിച്ച വേണുഗോപാൽ, ഒരു ദിവസം ഒരു വാർത്തയും അടുത്ത ദിവസം അത് മാറ്റി പറയുന്നതുമാണ് നടക്കുന്നതെന്ന് വിമർശിച്ചു. ഒരാൾക്ക് മത്സരിക്കാൻ ആഗ്രഹം ഉണ്ടാകുന്നത് തെറ്റല്ലെന്നും, എന്നാൽ അന്തിമ തീരുമാനം പാർട്ടി നയങ്ങൾക്ക് അനുസരിച്ചായിരിക്കുമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
ഷമാ മുഹമ്മദിന് സീറ്റ് നൽകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് വേണുഗോപാൽ ചിരിച്ചുകൊണ്ട് മറുപടി പറയാതെ ഒഴിഞ്ഞു. അതേസമയം, എംപിമാരിൽ പലരും നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കണമെന്ന ആവശ്യം ഉയർന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ. എംപിമാർ മത്സരിക്കാൻ രംഗത്തിറങ്ങിയാൽ തങ്ങൾ പിന്മാറാമെന്ന നിലപാട് ചില മുതിർന്ന നേതാക്കൾ അറിയിച്ചതായും സൂചനകളുണ്ട്.
കഴിഞ്ഞ ദിവസം നടന്ന ചർച്ചകളിൽ ഈ നിലപാട് അറിയിച്ചതായാണ് വിവരം. സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട രണ്ടാംഘട്ട ചർച്ചകൾ മറ്റന്നാൾ മുതൽ ആരംഭിക്കും. കെ. സുധാകരൻ, എം.കെ. രാഘവൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ തുടങ്ങി നിരവധി എംപിമാർ മത്സരിക്കാൻ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്.






