തിരുവനന്തപുരം: ഇൻസ്റ്റാഗ്രാം വഴി സൗഹൃദം സ്ഥാപിച്ച് 19കാരനെ ഹണിട്രാപ്പിൽപ്പെടുത്തി മർദിച്ച് പണവും മൊബൈൽ ഫോണും തട്ടിയെടുത്ത കേസിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ. ശ്രീകാര്യം ചെല്ലമംഗലം സ്വദേശിനിയായ സൂര്യ (19), പാപ്പനംകോട് സ്വദേശി കൈലാസ് (20) എന്നിവരാണ് പിടിയിലായത്. കീഴ്‌തോന്നയ്ക്കൽ സ്വദേശിയായ ജിനു (19) വിനെയാണ് ഇവർ ആക്രമിച്ചത്.
സൂര്യ ഇൻസ്റ്റാഗ്രാമിലൂടെ ജിനുവുമായി പരിചയം സ്ഥാപിച്ചു. പിന്നീട് ഈ മാസം 18-ന് പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തി. അവിടെ കാത്തുനിന്ന സംഘാംഗങ്ങൾ ജിനുവിനെ സ്കൂട്ടറിൽ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി.
പാങ്ങപ്പാറ ഹെൽത്ത് സെന്ററിന് സമീപമുള്ള സംഗീത നഗറിലെ കുളത്തിനരികിൽ എത്തിച്ച ശേഷം ജിനുവിനെ മർദിക്കുകയും ബിയർ കുപ്പി കൊണ്ട് തലയിൽ അടിക്കുകയും ചെയ്തു. തുടർന്ന് ജിനുവിന്റെ മൊബൈൽ ഫോൺ പിടിച്ചെടുത്ത സംഘം, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ യോനോ ആപ്പ് ഉപയോഗിച്ച് അക്കൗണ്ടിൽ നിന്ന് 10,000 രൂപ അവരുടെ അക്കൗണ്ടിലേക്ക് മാറ്റി. കൂടാതെ മറ്റൊരു നമ്പറിലേക്ക് 2,500 രൂപ അയക്കാനും നിർബന്ധിപ്പിച്ചു എന്ന് പോലീസ് പറഞ്ഞു.
സംഭവത്തിന് ശേഷം പ്രതികൾ രക്ഷപ്പെട്ടു. ജിനുവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ ശ്രീകാര്യം പോലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.




