കൊല്ലം: സ്ത്രീയെ വീട്ടിൽ കയറി ആക്രമിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ചു. ചടയമംഗലം സ്വദേശി നവാസിനെയാണ് കൊട്ടാരക്കര അഡീഷണൽ സെഷൻസ് കോടതി ജഡ്ജി റീന ദാസ് ടി.ആർ ശിക്ഷിച്ചത്.
2019 ഫെബ്രുവരി 24ന് രാത്രി റംല ബീവിയെ വീട്ടിൽ കയറി ആക്രമിച്ചാണ് നവാസ് കൊലപ്പെടുത്തിയത്. മുളകുപൊടി എറിഞ്ഞ ശേഷം കത്തി ഉപയോഗിച്ച് പലതവണ കുത്തിയാണ് കൊല നടത്തിയതെന്ന് കോടതിയിൽ തെളിഞ്ഞു.
കൊലപാതകക്കുറ്റത്തിന് ജീവപര്യന്തം തടവും രണ്ട് ലക്ഷം രൂപ പിഴയും, ഭവനഭേദനത്തിന് 10 വർഷം കഠിന തടവും ഒരു ലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. പിഴത്തുക കൊല്ലപ്പെട്ട റംല ബീവിയുടെ മക്കൾക്ക് നൽകണമെന്നും കോടതി നിർദേശിച്ചു. പിഴ അടച്ചില്ലെങ്കിൽ മൂന്ന് വർഷം കൂടി അധിക തടവ് അനുഭവിക്കണം.
കേസിൽ 36 സാക്ഷികളും 45 രേഖകളും 10 തൊണ്ടിമുതലുകളും കോടതി പരിഗണിച്ചു. കടയ്ക്കൽ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സി.ഐ വി.എസ്. പ്രദീപ് കുമാർ അന്വേഷണം നടത്തി. തുടർന്ന് സി.ഐ തൻസീം അബ്ദുൽ സമദ് ചാർജ് ഷീറ്റ് സമർപ്പിച്ചു. പ്രോസിക്യൂഷനായി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ഡി.എസ്. സോനു കോടതിയിൽ ഹാജരായി.




