ബംഗളൂരു: യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ആൺസുഹൃത്തിനെ ട്രെയിൻ തട്ടി മരിച്ച നിലയിൽ കണ്ടെത്തി. ദേവനഹള്ളി സ്വദേശിനിയും സ്വകാര്യ കോളേജ് പ്രൊഫസറുമായ സരോജ ജെ (40) ആണ് കൊല്ലപ്പെട്ടത്. ദേവനഹള്ളി താലൂക്ക് ഓഫീസിലെ ജീവനക്കാരനായ രാമാഞ്ചിനപ്പ (45) യുടെ മൃതദേഹമാണ് ബിഡദിക്ക് സമീപം റെയിൽവേ ട്രാക്കിൽ കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ സുഹൃത്തിൽ നിന്ന് കടം വാങ്ങിയ കാറിൽ സരോജയോടൊപ്പം യാത്ര തിരിച്ച രാമാഞ്ചിനപ്പ, നന്ദി ഹിൽസും പരിസര പ്രദേശങ്ങളും സന്ദർശിച്ച ശേഷമാണ് ഉച്ചയോടെ ദൊഡ്ഡബല്ലാപൂരിന് സമീപമുള്ള വിജനമായ സ്ഥലത്ത് എത്തിയത്. ഇവിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായതായി പൊലീസ് അറിയിച്ചു.
തർക്കത്തിനിടെ കാറിനുള്ളിൽ കരുതിയിരുന്ന ചുറ്റിക ഉപയോഗിച്ച് സരോജയുടെ തലയിൽ രാമാഞ്ചിനപ്പ അടിച്ചതായി പൊലീസ് കണ്ടെത്തി. ബോധരഹിതയായ സരോജയെ പിൻസീറ്റിലേക്ക് മാറ്റിയ ശേഷം കാറിൽ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. തീ പടർന്നപ്പോൾ പ്രതിക്കും പൊള്ളലേറ്റതായും, പൊള്ളലേറ്റ നിലയിൽ ഒരാൾ ഓടിപ്പോകുന്നത് കണ്ടതായി ദൃക്സാക്ഷികൾ മൊഴി നൽകിയതായും പൊലീസ് പറഞ്ഞു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേന എത്തി തീ അണച്ചപ്പോഴാണ് കാറിനുള്ളിൽ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയത്. കാറിലെ ‘ഓട്ടോമേറ്റഡ് ക്രാഷ് അലേർട്ട്’ സംവിധാനത്തിലൂടെ ഉടമയായ സുരേഷ് കുമാറിന്റെ ഫോണിലേക്ക് സന്ദേശം എത്തിയതും അന്വേഷണത്തിൽ നിർണായകമായി. തുടർന്ന് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് ലഭിച്ച ആഭരണങ്ങൾ സരോജയുടേതാണെന്ന് ഭർത്താവ് ജയശങ്കർ തിരിച്ചറിഞ്ഞു.
ഇതിനിടെ പ്രതിക്കായി തിരച്ചിൽ തുടരുന്നതിനിടെയാണ് ഞായറാഴ്ച രാവിലെ ബിഡദിക്ക് സമീപം റെയിൽവേ ട്രാക്കിൽ രാമാഞ്ചിനപ്പയുടെ മൃതദേഹം കണ്ടെത്തിയത്. സമീപത്തുനിന്ന് ലഭിച്ച ആധാർ കാർഡിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചറിഞ്ഞത്. ഇരുവരും ദീർഘകാലമായി അടുത്ത ബന്ധത്തിലായിരുന്നുവെന്നും, കൊലപാതകത്തിന് പിന്നിലെ കാരണം പൊലീസ് അന്വേഷിച്ചുവരികയാണെന്നും അറിയിച്ചു.




