ഹൈദരബാദ്: ഹൈദരബാദിലെ ചെംഗിചെർളയിൽ ബൈക്ക് ഓടിക്കുന്നതിനിടെ പിന്നിലിരുന്ന അമ്മായിയമ്മയെ ഹെൽമറ്റിന് അടിച്ച് കൊന്ന് മരുമകൻ. 39കാരിയായ കൊല്ല അരുണയാണ് മരുമകനൊപ്പം ബൈക്കിൽ പോവുന്നതിനിടെ ആക്രമിക്കപ്പെട്ടത്. അമ്മായി അമ്മ ബൈക്കിൽ പോവുന്നതിനിടെ അപസ്മാരം ഇളകി വീണെന്ന് പറഞ്ഞാണ് ഇയാൾ കൊല്ല അരുണയെ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ, സംഭവത്തിൽ നിർണായകമായത് സിസിടിവി ദൃശ്യങ്ങളാണ്.
ഏപ്രിൽ 29നായിരുന്നു സംഭവം. കൊല്ല അരുണയുടെ മകൾ കാവ്യയെ സ്നേഹിത് എന്ന യുവാവാണ് ജാതി മാറി വിവാഹം ചെയ്തത്. ഏപ്രിൽ 28ന് അരുണ മകളെയും മകനേയും വീട്ടിലേക്ക് ക്ഷണിച്ചിരുന്നു. ഇത് ഇയാളെ പ്രോകോപിപ്പിച്ചിരുന്നു. ഇതിന് പിന്നാലെ സ്നേഹിത് അരുണയെ നിർബന്ധിച്ച് ബൈക്കിൽ കയറ്റി. ബൈക്കിൽ പോവുന്നതിനിടെ ഇരുവരും തമ്മിൽ തർക്കമുണ്ടായി. ഇതോടെയാണ് യുവാവ് പെട്രോൾ ടാങ്കിന് മുകളിൽ വെച്ചിരുന്ന ഹെൽമെറ്റ് എടുത്ത് അമ്മായി അമ്മയെ ബൈക്കിലിരുന്ന് തന്നെ ആക്രമിച്ചത്. മനപൂർവ്വമല്ലാത്ത നരഹത്യയ്ക്ക് പോലീസ് ഇയാൾക്കെതിരെ കേസെടുത്തു.




