തിരുവനന്തപുരം: ബിഎൽഒ അനീഷ് ജോർജിന്റെ മരണത്തിനു പിന്നാലെ, ജോലിഭാരവും സമ്മർദവും ലഘൂകരിക്കണമെന്നാവശ്യപ്പെട്ട് വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ബിഎൽഒമാർ സംസ്ഥാന വ്യാപകമായി പ്രതിഷേധവും പണിമുടക്കും നടത്തി. മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിലേക്കും പ്രതിഷേധ പ്രകടനം നടത്തി. കേരള എൻജിഒ അസോസിയേഷൻ മാർച്ച് കെപിസിസി വർക്കിങ് പ്രസിഡന്റ് പി.സി.വിഷ്ണുനാഥ് ഉദ്ഘാടനം ചെയ്തു.
ഒരു മാസം കൊണ്ട് പൂർത്തിയാക്കാൻ കഴിയുന്നതല്ല എസ്ഐആറെന്നും ഇക്കാര്യം ബോധ്യപ്പെട്ടിട്ടും നിലപാട് മാറ്റാൻ കമ്മിഷൻ തയാറാവുന്നില്ലെന്നും വിഷ്ണുനാഥ് കുറ്റപ്പെടുത്തി. സംസ്ഥാന പ്രസിഡന്റ് എ.എം.ജാഫർ ഖാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.പി.സുനിൽ സംസ്ഥാന സെക്രട്ടറിമാരായ എം.എസ്.അജിത് കുമാർ, വി.എസ്.രാഘേഷ്, സി.ഷാജി, സുരേന്ദ്രൻ മംഗലത്ത് നട, ബി.സുരേഷ് ബാബു, സി.വിജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ആക്‌ഷൻ കൗൺസിൽ ഓഫ് സ്റ്റേറ്റ് ഗവ. എംപ്ലോയീസ് ആൻഡ് ടീച്ചേഴ്സിന്റെയും അധ്യാപക സർവീസ് സംഘടനാ സമരസമിതിയുടെയും നേതൃത്വത്തിൽ ജീവനക്കാരും അധ്യാപകരും മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഓഫിസിലേക്ക് മാർച്ച് നടത്തി. ആക്‌ഷൻ കൗൺസിൽ നേതാവ് എം.ഷാജഹാൻ ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ കൺവീനർ പി ശ്രീകുമാർ അധ്യക്ഷത വഹിച്ചു.
കെ.പി.ഗോപകുമാർ, ജി.ശ്രീകുമാർ, പി.സുരേഷ്, നിഷ ജാസ്മിൻ, കെ.പി.സുനിൽകുമാർ, സജിത് കുമാർ, ഡി.എൻ.അജയ്, എസ്.സജീവ്, എസ്.സുധി കുമാർ, വിദ്യാ വിനോദ് തുടങ്ങിയവർ പ്രസംഗിച്ചു. അധിക ജോലി സമ്മർദം, ടാർഗറ്റ് തികയ്ക്കൽ തുടങ്ങിയവ ഒഴിവാക്കി കൂടുതൽ സമയം അനുവദിച്ച് എസ്ഐആർ കാര്യക്ഷമമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള എൻജിഒ സംഘ് കലക്ടർ അനുകുമാരിക്ക് നിവേദനം നൽകി.
സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സജീഷ് കുമാർ, നോർത്ത് ജില്ലാ പ്രസിഡന്റ് ജി.ഹരികുമാർ, സെക്രട്ടറി ദിലീപ് കുമാർ, വൈസ് പ്രസിഡന്റ് ഉണ്ണികൃഷ്ണൻ, ട്രഷറർ സജി പൂലൻന്തറ, ജില്ലാ സമിതി അംഗം മുരളീധരൻ നായർ എന്നിവർ പങ്കെടുത്തു. ജോലി സമ്മർദത്താൽ ജീവനൊടുക്കിയ ബിഎൽഒയോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതീകാത്മക തൂങ്ങിമരണം ആവിഷ്കരിച്ച് സെക്രട്ടേറിയറ്റ് ആക്‌ഷൻ കൗൺസിൽ ചീഫ് ഇലക്ടറൽ ഓഫിസിലേക്ക് മാർച്ച് നടത്തി.
കൗൺസിൽ കൺവീനർ എം.എസ് ഇർഷാദ് ഉദ്ഘാടനം ചെയ്തു. കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി കെ.പി.പുരുഷോത്തമൻ, കേരള ഫിനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡന്റ് എസ്.പ്രദീപ് കുമാർ, ജനറൽ സെക്രട്ടറി ബി.നൗഷാദ്, കേരള ലോ സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി സി.ഡി.ശ്രീനിവാസ്, കെ.എം.അനിൽകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.






