ന്യൂഡൽഹി: ബ്രിക്സ് ഉച്ചകോടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഒരുക്കിയ അത്താഴവിരുന്നിൽ നിന്ന് ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് വിട്ടുനിന്നു. ശനിയാഴ്ച ഭാരത് മണ്ഡപത്തിൽ ബ്രിക്സ് നേതാക്കൾക്കായി സംഘടിപ്പിച്ച വിരുന്നിലാണ് ഷീ ജിൻപിങ് പങ്കെടുക്കാതിരുന്നത്. ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പി.ടി.ഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. എന്നാൽ, വിരുന്നിൽ പങ്കെടുക്കാതിരുന്നതിന്റെ കാരണം വ്യക്തമല്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഉൾപ്പെടെയുള്ള നേതാക്കൾ അത്താഴവിരുന്നിൽ പങ്കെടുത്തു. അതേസമയം, ശനിയാഴ്ച ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുത്ത ഷീ ജിൻപിങ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി ഉഭയകക്ഷി ചർച്ചയും നടത്തി. തുടർന്ന് ഭാരത് മണ്ഡപത്തിൽ നിന്ന് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങുകയായിരുന്നു.
അബുദാബി കിരീടാവകാശി ഷെയ്ഖ് ഖാലിദ് ബിൻ മുഹമ്മദ് അത്താഴവിരുന്നിൽ പങ്കെടുക്കാതെ ശനിയാഴ്ച തന്നെ മടങ്ങിയിരുന്നു.
ബ്രിക്സ് നേതാക്കൾക്ക് പുറമെ കേന്ദ്രമന്ത്രിമാരും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും മോദി ഒരുക്കിയ അത്താഴവിരുന്നിൽ പങ്കെടുത്തു. കേന്ദ്രമന്ത്രിമാരായ അമിത് ഷാ, നിർമല സീതാരാമൻ, പീയുഷ് ഗോയൽ, അശ്വിനി വൈഷ്ണവ്, ശിവരാജ് സിങ് ചൗഹാൻ, ലോക്സഭാ സ്പീക്കർ ഓം ബിർള എന്നിവരും വിരുന്നിൽ പങ്കെടുത്തു. മുഖ്യമന്ത്രിമാരായ യോഗി ആദിത്യനാഥ്, ദേവേന്ദ്ര ഫഡ്നാവിസ്, സുവേന്ദു അധികാരി, ഹിമന്ത ബിശ്വ ശർമ തുടങ്ങിയവരും സന്നിഹിതരായിരുന്നു.
ഇന്ത്യൻ പച്ചക്കറി വിഭവങ്ങളാണ് വിരുന്നിൽ വിളമ്പിയത്.


