റിയാദ്: പശ്ചിമേഷ്യയിൽ സംഘർഷാവസ്ഥ തുടരുന്നതിനിടയിലും സൗദി അറേബ്യയുടെ സാമ്പത്തിക അടിത്തറ ശക്തമാണെന്ന് പ്രമുഖ അന്താരാഷ്ട്ര റേറ്റിങ് ഏജൻസിയായ എസ് ആൻഡ് പി ഗ്ലോബൽ. സൗദിയുടെ ക്രെഡിറ്റ് റേറ്റിങ് ‘എ പ്ലസ്’ ആയി നിലനിർത്തിയ ഏജൻസി, സാമ്പത്തിക കാഴ്ചപ്പാട് ‘സ്റ്റേബിൾ’ ആയി തുടരുമെന്നും വ്യക്തമാക്കി.
മിഡിൽ ഈസ്റ്റിലെ നിലവിലെ പ്രതിസന്ധികളെയും ബാഹ്യ വെല്ലുവിളികളെയും നേരിടാൻ സൗദിക്ക് സാമ്പത്തിക ശേഷിയുണ്ടെന്നാണ് എസ് ആൻഡ് പിയുടെ വിലയിരുത്തൽ. ചെങ്കടൽ വഴിയുള്ള കിഴക്ക്-പടിഞ്ഞാറ് പൈപ്പ്ലൈൻ ഉപയോഗിച്ച് ക്രൂഡ് ഓയിൽ കയറ്റുമതി തിരിച്ചുവിടാനുള്ള സൗദിയുടെ ശേഷിയും രാജ്യത്തിനകത്തും പുറത്തുമുള്ള വലിയ എണ്ണ സംഭരണ-ശുദ്ധീകരണ സൗകര്യങ്ങളും പ്രതിസന്ധി ഘട്ടങ്ങളിലും ഊർജ വിപണിയെ ശക്തമായി നിലനിർത്താൻ സഹായിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു.
എണ്ണയിതര വരുമാനത്തിലുണ്ടായ ശക്തമായ വളർച്ചയും വിഷൻ 2030 പദ്ധതികളുടെ ആസൂത്രണവുമാണ് സൗദിയുടെ റേറ്റിങ് ഉയർന്നുനിൽക്കുന്നതിനുള്ള പ്രധാന കാരണങ്ങളായി ഏജൻസി ചൂണ്ടിക്കാട്ടുന്നത്. പ്രാദേശിക അനിശ്ചിതത്വങ്ങൾക്കിടയിലും ഉപഭോഗം വർധിച്ചതോടെ എണ്ണയിതര മേഖല മികച്ച പ്രതിരോധശേഷി പ്രകടിപ്പിച്ചു.
രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉൽപ്പാദനത്തിൽ എണ്ണയിതര മേഖലയുടെ വിഹിതം 70 ശതമാനമായി ഉയർന്നു. 2018ൽ ഇത് 65 ശതമാനമായിരുന്നു. എണ്ണയെ മാത്രം ആശ്രയിച്ചിരുന്ന സമ്പദ്വ്യവസ്ഥയിൽ നിന്ന് സൗദി മാറിക്കൊണ്ടിരിക്കുന്നതിന്റെ സൂചനയാണിതെന്നും റിപ്പോർട്ട് വിലയിരുത്തുന്നു.
2026ൽ സൗദിയുടെ ജിഡിപിയിൽ 0.9 ശതമാനത്തിന്റെ നേരിയ ഇടിവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും എണ്ണ ഉൽപ്പാദനം വർധിക്കുന്നതോടെ 2027ൽ 8.2 ശതമാനം സാമ്പത്തിക വളർച്ചയിലേക്ക് തിരിച്ചെത്തുമെന്നാണ് എസ് ആൻഡ് പിയുടെ വിലയിരുത്തൽ.
സൗദി സർക്കാരിന്റെ ആസ്തികളും കരുതൽ ധനശേഖരവും സമ്പദ്വ്യവസ്ഥയുടെ മറ്റൊരു പ്രധാന കരുത്താണ്. വിദേശനാണയ ശേഖരം 2020ന് ശേഷമുള്ള ഏറ്റവും ഉയർന്ന നിലയിലെത്തിയതായും റിപ്പോർട്ടിൽ പറയുന്നു. പൊതുഖജനാവിന് അമിത ബാധ്യതയുണ്ടാകാത്ത തരത്തിൽ മുൻഗണനകൾ നിശ്ചയിച്ചാണ് സർക്കാർ വിഷൻ 2030 പദ്ധതികൾ മുന്നോട്ടുകൊണ്ടുപോകുന്നത്.
സാമ്പത്തിക പരിഷ്കാരങ്ങളും വിവേകപൂർവമായ നിക്ഷേപങ്ങളും സൗദിയുടെ ധനകാര്യ ഭദ്രത ശക്തിപ്പെടുത്തുന്നുവെന്നും ആഗോള നിക്ഷേപകർക്ക് രാജ്യത്തെ കൂടുതൽ ആകർഷകമാക്കുന്നുവെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.




