കൊല്ലം: ഡ്യൂട്ടിക്കിടെ വനിതാ പൊലീസുകാരെ പിന്തുടർന്ന് മൊബൈൽഫോണിൽ ദൃശ്യങ്ങൾ പകർത്തി സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ഉദ്യോഗസ്ഥരെ അപമാനിക്കുകയും ജോലിയിൽ തടസ്സം സൃഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ ഡി.വൈ.എഫ്.ഐ നേതാവും വ്ലോഗറുമായ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡി.വൈ.എഫ്.ഐ ബ്ലോക്ക് കമ്മിറ്റി അംഗമായ വല്ലം വിഷ്ണുവിനെയാണ് കൊട്ടാരക്കര പൊലീസ് പിടികൂടിയത്. ഈ മാസം ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
അന്നേദിവസം രാവിലെ കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിന് മുന്നിൽ ഗതാഗതനിയന്ത്രണ ഡ്യൂട്ടിയിലായിരുന്ന കൊല്ലം റൂറൽ ജില്ലയിലെ പിങ്ക് പട്രോൾ വിഭാഗത്തിലെ ഉദ്യോഗസ്ഥരായ അങ്കിത, എ.എസ്.ഐ ശ്രീബ, എ.എസ്.ഐ സ്മിത ചന്ദ്ര എന്നിവരുടെ സമീപത്തേക്ക് ഹെൽമറ്റ് ധരിക്കാതെ മോട്ടോർസൈക്കിളിൽ എത്തിയ പ്രതി ഡ്യൂട്ടിയിൽ തടസ്സം സൃഷ്ടിച്ചെന്നാണ് പരാതി. സംഭവവുമായി ബന്ധപ്പെട്ട കേസിൽ പ്രതിയെ അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.






