തലശ്ശേരി: പലിശരഹിത സ്വർണവായ്പ നൽകാമെന്ന് വിശ്വസിപ്പിച്ച് വീട്ടമ്മയുടെ സ്വർണാഭരണങ്ങളും പണവും തട്ടിയെടുത്ത കേസിൽ ഒന്നാം പ്രതിയെ ധർമടം പോലീസ് അറസ്റ്റ് ചെയ്തു. എടക്കാട് ഉസ്സൻമുക്ക്‍ സ്വദേശി പി.പി. ഇസ്മയിൽ (42) ആണ് കൊച്ചിയിൽ നിന്ന് പിടിയിലായത്.
ഇസ്മയിൽ കൊച്ചിയിൽ ഒളിവിൽ കഴിയുകയായിരുന്നു. തലശ്ശേരി ജനറൽ ആശുപത്രിക്ക് സമീപം ‘ഹാർബർ സിറ്റി’ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന സിറ്റി അൽമാസ് ഗോൾഡ് ആൻഡ് ഡയമണ്ട് എന്ന സ്ഥാപനത്തിന്റെ മറവിലായിരുന്നു തട്ടിപ്പ്. ധർമടം സ്വദേശിനിയായ പരാതിക്കാരിയെയാണ് പ്രതികൾ ചേർന്ന് വഞ്ചിച്ചത്. പ്രതികൾ പരാതിക്കാരിയെ സമീപിച്ച് ഒരു വർഷത്തേക്ക് പലിശരഹിതമായി സ്വർണവായ്പ നൽകാമെന്ന് വിശ്വസിപ്പിക്കുകയായിരുന്നു.
വായ്പാകാലാവധി കഴിയുമ്പോൾ തുക തിരിച്ചടച്ചാൽ പണയംവെച്ച അതേ സ്വർണമോ അല്ലെങ്കിൽ അതിന് തുല്യമായ തൂക്കത്തിൽ ആവശ്യപ്പെടുന്ന പുതിയ മോഡലുകളോ നൽകാമെന്നായിരുന്നു വാഗ്ദാനം. 2,50,000 രൂപ വായ്പയ്ക്കായി 62.300 ഗ്രാം സ്വർണാഭരണങ്ങൾ പരാതിക്കാരിയിൽനിന്ന് കൈക്കലാക്കി. കൂടാതെ സ്വർണം തിരികെനൽകാമെന്ന് വിശ്വസിപ്പിച്ച് 1,25,000 രൂപ കൂടി കൈവശപ്പെടുത്തി.
തലശ്ശേരി എഎസ്പി ഡോ. നന്ദഗോപന്റെ നിർദേശപ്രകാരം ധർമടം എസ്.ഐ. ജെ.ഷജീം, സി.പി.ഒ. ഹരിനാഥ്, തലശ്ശേരി എ.എസ്.പി. സ്ക്വാഡ് സി.പി.ഒ.മാരായ രതീഷ്, ശ്രീലാൽ എന്നിവർ ചേർന്നാണ് എറണാകുളം ടൗൺ നോർത്ത് പോലീസിന്റെ സഹായത്തോടെ പ്രതിയെ പിടിച്ചത്.










