ന്യൂഡൽഹി: രാജ്യത്തെ യുവജനങ്ങളുടെ വിദ്യാഭ്യാസം, വൈദഗ്ദ്ധ്യം, സംരംഭകത്വം എന്നീ മേഖലകളിൽ വലിയ മുന്നേറ്റത്തിന് വഴിയൊരുക്കി 62,000 കോടിയിലധികം രൂപയുടെ പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച ഉദ്ഘാടനം ചെയ്യും. രാവിലെ 11 മണിക്ക് ദില്ലിയിലെ വിജ്ഞാൻ ഭവനിലാണ് പരിപാടി. ദേശീയ നൈപുണ്യ സമ്മേളനത്തിന്റെ നാലാമത്തെ പതിപ്പായ ‘കൗശൽ ദീക്ഷന്ത് സമാരോഹം’ ഇതോടൊപ്പം നടക്കും.
വ്യാവസായിക പരിശീലന സ്ഥാപനങ്ങളിൽ ദേശീയതലത്തിൽ ഉന്നത വിജയം നേടിയ 46 പേരെ പ്രധാനമന്ത്രി അനുമോദിക്കും. അതോടൊപ്പം 60,000 കോടി രൂപയുടെ നിക്ഷേപത്തോടെ നടപ്പിലാക്കുന്ന പി.എം-സേതു പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. രാജ്യത്തുടനീളമുള്ള 1,000 ഗവൺമെന്റ് ഐടിഐകളുടെ നവീകരണമാണ് പദ്ധതിയുടെ ലക്ഷ്യം.
200 ഹബ് ഐടിഐകളും 800 സ്പോക്ക് ഐടിഐകളുമടങ്ങിയ ഹബ്-ആൻഡ്-സ്പോക്ക് മാതൃക വഴി ആധുനിക അടിസ്ഥാന സൗകര്യങ്ങളും ഡിജിറ്റൽ പഠന സംവിധാനങ്ങളും നൂതന ആശയ കേന്ദ്രങ്ങളും സജ്ജീകരിക്കും. വ്യവസായ പങ്കാളികൾക്കൊപ്പം നടപ്പിലാക്കുന്ന പദ്ധതി ഇന്ത്യയിലെ ഐടിഐ വിദ്യാഭ്യാസത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനാണ് ശ്രമിക്കുന്നത്.
34 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 400 നവോദയ വിദ്യാലയങ്ങളിലും 200 ഏകലവ്യ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിലുമായി 1,200 വൊക്കേഷണൽ സ്കിൽ ലാബുകളും ഉദ്ഘാടനം ചെയ്യും. ഐടി, ഓട്ടോമോട്ടീവ്, കൃഷി, ഇലക്ട്രോണിക്സ്, ടൂറിസം ഉൾപ്പെടെ 12 മേഖലകളിൽ പ്രായോഗിക പരിശീലനം നൽകാൻ ഇവ സഹായിക്കും.
വിദ്യാർത്ഥികൾക്ക് തൊഴിൽ സാധ്യതകൾക്ക് അനുയോജ്യമായ വൈദഗ്ദ്ധ്യം നൽകുന്നതിനായി 1,200 വൊക്കേഷണൽ അധ്യാപകരെ പരിശീലിപ്പിക്കുന്നതും പദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നു. ഇതോടെ ദേശീയ വിദ്യാഭ്യാസ നയം 2020–ന്റെ ലക്ഷ്യങ്ങൾക്ക് ശക്തി പകരുന്ന രീതിയിൽ യുവജനങ്ങളുടെ ഭാവി ഉറപ്പുവരുത്താനാണ് സർക്കാരിന്റെ ശ്രമം.










