മുംബൈ: മഹാരാഷ്ട്രയിലെ സിന്ധുദുർഗ് ജില്ലയിലെ റിസോർട്ടിൽ നീന്തൽക്കുളത്തിലേക്ക് ഡൈവ് ചെയ്ത യുവാവിന് ദാരുണാന്ത്യം. കോൽഹാപൂർ സ്വദേശിയായ ശ്രീനിക് മിലിന്ദ് തക്കാലേയാണ് മരിച്ചത്. ജൂൺ 20ന് മാൽവനിലെ ഒരു പ്രമുഖ റിസോർട്ടിലാണ് സംഭവം.
അവധിദിനം ആഘോഷിക്കാൻ സുഹൃത്തുക്കളോടൊപ്പം എത്തിയതായിരുന്നു യുവാവ്. സംഘത്തിലെ ചിലർ റൂമിലായിരുന്നു, മറ്റുചിലർ നീന്തൽക്കുളത്തിൽ സമയം ചിലവഴിക്കുകയായിരുന്നു. ഇതിനിടയിലാണ് അപകടം സംഭവിച്ചത്.
കുട്ടികൾക്കായുള്ള പൂളിലേക്ക് ഏകദേശം പത്തടി ഉയരത്തിൽ നിന്ന് ചാടിയ യുവാവിന്റെ തല നാലടി മാത്രം ആഴമുള്ള അടിത്തട്ടിൽ ശക്തമായി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഇയാളെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സംഭവം അറിഞ്ഞ് യുവാവിന്റെ പിതാവും ബന്ധുക്കളും രാത്രിയോടെ റിസോർട്ടിൽ എത്തി. നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി.






