രാജ്യത്ത് ബിജെപിയുടെ വളർച്ചയ്ക്ക് അവർ ഏറ്റവും കൂടുതൽ ഉപയോഗിച്ച ടൂളും പേരും ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേ എല്ലാവർക്കും കാണൂ. അയോധ്യയും രാമനുമായിരുന്നു അവ. ഇപ്പോഴിതാ കാവിയുടെ ഹൃദയഭൂമിയായ ഉത്തർപ്രദേശിൽ തെരഞ്ഞെടുപ്പ് പടിവാതിൽക്കലെത്തി നിൽക്കെ അയോധ്യ രാമക്ഷേത്രക്കൊള്ളയിൽ പ്രതിസന്ധിയിലായിരിക്കുകയാണ് ബിജെപി. ഒരുപക്ഷേ രാജ്യം കണ്ട ഏറ്റവും വലിയ കൊള്ളകളിലൊന്നാണ് അയോധ്യയിൽ നടന്നിരിക്കുന്നതെന്ന് പറയാം. സംഘപരിവാർ നേതാക്കളുടെ അറിവോടെയാണ് തട്ടിപ്പ് നടന്നതെന്നതിനാൽ വിശ്വാസികളുടെ ചോദ്യങ്ങൾക്ക് മറുപടിനൽകാനാകാതെ വിയർക്കുകയാണ്. സംഘപരിവാറുകാരും കാണിക്ക നൽകിയവരും മതാചാര്യന്മാരും അഴിമതിക്കെതിരെ രംഗത്തെത്തിയതും പ്രശ്നം കൂടുതൽ രൂക്ഷമാക്കി. ക്ഷേത്ര ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായ് എന്ന ആർഎസ്എസ് നേതാവാണ് വിവാദങ്ങളിലെ നായകൻ.
2025 ഏപ്രിൽ മുതൽ 2026 ഫെബ്രുവരി വരെയുള്ള രണ്ട് വർഷത്തെ കൊള്ള മാത്രമാണിപ്പോൾ പരിശോധിക്കുന്നത്. പണവും സ്വർണവും വെള്ളിയും അടക്കം ചമ്പത് റായിക്ക് കീഴിൽ മോഷ്ടിക്കപ്പെട്ട സമ്പത്ത് എത്രയെന്ന് ഇനിയും കണക്കാക്കിയിട്ടില്ല. അതായത്, ഒരു പടുകൂറ്റൻ മഞ്ഞുമലയുടെ അറ്റം മാത്രമാണിതെന്ന് വ്യക്തം. 3500 കോടിയിലേറെ രൂപയാണ് ക്ഷേത്ര നിർമാണ ഫണ്ടിലേക്ക് ലഭിച്ചത്. നിർമാണത്തിന് ചെലവഴിച്ചത് 900 കോടിയോളം രൂപയും. ശേഷിക്കുന്ന തുക ഭാവി പ്രവർത്തനങ്ങൾക്ക് നീക്കിവെച്ചുവെന്നാണ് അവകാശവാദം. എന്നാൽ അയോധ്യയിൽ ഇങ്ങനെയൊരു കൊള്ളയ്ക്കുള്ള സാധ്യത നേരത്തെ തന്നെ പ്രവചിക്കപ്പെട്ടിട്ടുള്ളതാണ്.
നമ്മൾ ഈ കേൾക്കുന്നത് മാത്രമാണോ സത്യം? എന്താണ് ഈ തട്ടിപ്പിന്റെ വ്യാപ്തി? എത്ര കോടിയുടെ തട്ടിപ്പ് നടന്നു? ആരാണ് ചമ്പത് റായ്? വിഷയത്തിൽ ബിജെപിയുടേയും യോഗി ആദിത്യനാഥിന്റേയും ആർഎസ്എസിന്റേയും നിലപാട് എന്ത്? അറിയാം വിശദമായി തന്നെ.
കർസേവ നടത്തി ബാബരി മസ്ജിദ് തകർത്ത് തൽസ്ഥാനത്ത് രാമക്ഷേത്രം പണിയാനുള്ള പ്രസ്ഥാനത്തെ നയിച്ച് ആർ.എസ്.എസിന്റെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും വിശ്വസ്തനായി ശ്രീരാമ ജന്മഭൂമി തീർഥ ക്ഷേത്ര ട്രസ്റ്റിന്റെ ജനറൽ സെക്രട്ടറിയായ ചമ്പത് റായ് ആണ് രാമക്ഷേത്ര കൊള്ള വിവാദത്തിന്റെ കേന്ദ്രബിന്ദു. രാമക്ഷേത്ര നിർമാണത്തിന്റെ തുടക്കം മുതൽ പൂജാ കർമങ്ങളിൽ വരെ ഭാഗഭാക്കായ പ്രധാനി. 1991ൽ രാമക്ഷേത്ര പ്രസ്ഥാനത്തിന്റെ ഭാഗമായി അയോധ്യയിലേക്ക് എത്തിയ യുപിയിലെ ബിജ്നോർ സ്വദേശിയായ ചമ്പത് റായ് 1992ൽ ബാബരി മസ്ജിദ് തകർക്കുന്നതിലും മുന്നിലുണ്ടായിരുന്നു. 2020 ഫെബ്രുവരിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് പാർലമെന്റിൽ 15 അംഗ ട്രസ്റ്റ് പ്രഖ്യാപിച്ചത്. ബാബരി ഭൂമി കേസിൽ രാമക്ഷേത്രത്തിനായി വാദിച്ച മുതിർന്ന സുപ്രീംകോടതി അഭിഭാഷകൻ പരാശരന്റെ വീട്ടിൽ ചേർന്ന രാമക്ഷേത്ര ട്രസ്റ്റിന്റെ പ്രഥമ യോഗത്തിൽ ചമ്പത് റായിയെ ജനറൽ സെക്രട്ടറിയാക്കുകയും ചെയ്തു.
2021ൽ രാമക്ഷേത്രവുമായി ബന്ധപ്പെട്ട് അയോധ്യയിലെ ബാഗ് ബിജെയ്സി ഗ്രാമത്തിൽ നടത്തിയ ഭൂമി ഇടപാടിലൂടെയാണ് ചമ്പത് റായിയുടെ മേൽ ആദ്യ അഴിമതി ആരോപണമുയരുന്നത്. കേവലം രണ്ടുകോടി രൂപ വിലയുള്ള ഭൂമി 18 കോടി രൂപ കൊടുത്ത് രാമക്ഷേത്ര ട്രസ്റ്റിനെ കൊണ്ട് വാങ്ങിപ്പിച്ചത് അഖിലേഷ് യാദവും സമാജ് വാദി പാർട്ടിയും കണ്ടെത്തിയപ്പോൾ രാഷ്ട്രീയ ആരോപണമെന്ന് പറഞ്ഞ് ഇയാൾ കൈകഴുകി. അന്വേഷണം റായിലേക്ക് നീണ്ടാൽ ആർഎസ്‌എസും ബിജെപിയും പ്രതിക്കുട്ടിലാകുമെന്ന ഘട്ടത്തിലാണ് ആദിത്യനാഥ് സർക്കാർ ഇടപെട്ടത്. തുടർന്ന് ചന്പത് റായ്, ട്രസ്റ്റ് അംഗം അനിൽ മിശ്ര എന്നിവരെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കി.
ഈ കേസിൽ ഇതുവരെ എട്ട് പേരാണ് അറസ്റ്റിലായത്. ഇവരെല്ലാം തട്ടിപ്പിന്റെ ചാവേറുകളാണെന്നുള്ളതാണ് യാഥാർത്ഥ്യം. പിന്നിൽ മറഞ്ഞിരിക്കുന്നത് വമ്പൻ സ്രാവുകളാണ്. ക്ഷേത്രത്തിൽ ലഭിക്കുന്ന പണവും വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും എണ്ണുന്ന ജോലിയിൽ ഏർപ്പെട്ടിരുന്ന ജീവനക്കാരാണ് അറസ്റ്റിലായത്. ഇത്ര വലിയൊരു തട്ടിപ്പ് ഇവരെ കൊണ്ട് സാധ്യമാവില്ലെന്ന് പകൽ പോലെ വ്യക്തം. ഇവർ മാത്രം ചേർന്ന് നടത്തിയത് കോടിക്കണക്കിന് രൂപയുടെ തട്ടിപ്പാണ്. ഇവരിൽ മിക്കവരുടേയും സമ്പത്ത് ചെറിയ കാലം കൊണ്ട് നൂറിരട്ടിയോളം വർധിച്ചിരുന്നു. ജനങ്ങൾ നൽകിയ സംഭാവന കൊണ്ട് ആഡംബര ഹോട്ടലുകളും സ്ഥലവുമുൾപ്പെടെ ഇവർ വാങ്ങിക്കൂട്ടി.
പണം മാത്രമല്ല, സിന്ധി വിഭാഗക്കാർ സംഭാവന ചെയ്‌ത 200 കിലോ വെള്ളി ഇഷ്ടികകളും എല്ലാവരും കൂടി അടിച്ചുമാറ്റി. ഒരു കിലോ വീതം തൂക്കമുള്ള 200 വെള്ളി ഇഷ്ടികകളാണ് 2021 ജനുവരിയിൽ സിന്ധി വിഭാഗക്കാർ ക്ഷേത്രത്തിന് നൽകിയത്. അന്ന് ഇത് ഏറ്റുവാങ്ങിയ ചമ്പത് റായ് പക്ഷേ രസീത് കൊടുത്തിരുന്നില്ല. നിർമാണം പൂർത്തീകരിച്ചതിനു ശേഷവും രസീത് കൈമാറിയില്ല. ഇഷ്ടികകൾ എന്തെല്ലാം കാര്യങ്ങൾക്കായി ഉപയോഗിച്ചുവെന്ന അറിയിപ്പുണ്ടായില്ല. 200 കിലോ വെള്ളിക്ക് നിലവിൽ അഞ്ചു കോടിയിലേറെ വില വരുമെന്നാണ് കണക്കാക്കുന്നത്.
വാർത്ത പടർന്നപ്പോഴാണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഒരു എസ്ഐടി രൂപികരിക്കുന്നത്. എന്നാൽ, രാമനെ വിട്ടൊരു കളിയില്ല. ആരോപണം ഉന്നയിക്കുന്നവരെല്ലാം രാമനെതിരെ സംസാരിച്ചവരാണെന്നും രാമന്റെ ഭക്തരെ സംശയിക്കരുതെന്നുമെല്ലാമാണ് യോഗി പറയുന്നത്. അഖിലേഷ് യാദവും സമാജ് വാദി പാർട്ടിയുമെല്ലാം രാമക്ഷേത്രത്തിന്റെ പേരിന് കളങ്കമുണ്ടാക്കാനാണ് ആരോപണം ഉന്നയിക്കുന്നതെന്ന പൊതുബോധം സൃഷ്ടിക്കാനുള്ള മനപ്പൂർവ്വമായ ശ്രമം ഇതിന് പിന്നിലുണ്ട്.
വിഷയത്തിൽ സുപ്രീം കോടതിയുടെ നിലപാടുകളും പലപ്പോഴും ഏകപക്ഷീയമാണെന്ന് തോന്നിപ്പോകും. കേസിൽ അന്വേഷണം ആവശ്യപ്പെട്ട ഹർജിയിൽ അടിയന്തരമായി വാദം കേൾക്കാൻ വിസമ്മതിച്ച കോടതി, “ആകാശം ഇടിഞ്ഞുവീഴാൻ പോകുന്നില്ല. എന്താണ് തിടുക്കം?” എന്നാണ് ചോദിച്ചത്. ജസ്റ്റിസുമാരായ എം. എം. സുന്ദ്രേഷ്, ഷീൽ നാഗു എന്നിവരുടെ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. വേനൽ അവധിക്ക് ശേഷമേ കേസ് വാദം കേൾക്കാനായി ലിസ്റ്റ് ചെയ്യുകയുള്ളൂവെന്ന് ബെഞ്ച് വ്യക്തമാക്കി.
ഇപ്പോൾ നടക്കുന്ന അറസ്റ്റുകൾ ഭക്തർ നൽകിയ സംഭാവനകൾ നേരിട്ട് മോഷ്ടിച്ചതുമായി ബന്ധപ്പെട്ട് മാത്രമാണ്. ക്ഷേത്ര നിർമാണത്തിനായി സ്ഥലം വാങ്ങിയതിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളും ദളിത് ഭൂമി തട്ടിച്ചതുമായി ബന്ധപ്പെട്ട ഇടപെടലുകളും ഇതിന് പുറമെ നിലനിൽക്കുന്നു. കോടികണക്കിന് രൂപയുടെ കൊള്ളയാണ് നടന്നിട്ടുള്ളത്.
ഇനി ബിജെപിയിലേക്ക് വന്നാൽ, അവർക്കിത് കനത്ത ക്ഷീണമാണ് സൃഷ്ടിക്കുക. രാമക്ഷേത്രത്തിന്റെയുൾപ്പെടെ പേരുപറഞ്ഞാണ് ഘട്ടം ഘട്ടമായി പലയിടത്തും ബിജെപി അധികാരം പിടിച്ചത്. വർഷങ്ങളായി പയറ്റിക്കൊണ്ടിരിക്കുന്ന ഇൗ ഹിന്ദുത്വ കാർഡിന് തിരിച്ചടിയേറ്റതോടെ തെരഞ്ഞെടുപ്പിൽ പരാജയമുണ്ടായേക്കാമെന്നാണ് ബിജെപിയുടെ വിലയിരുത്തൽ. പ്രധാന മന്ത്രിയുടെ ഓ-ഫീസ് രൂപംനൽകിയ ട്രസ്റ്റിലുള്ളവരെല്ലാം കള്ളൻമാരാണെന്നും ട്രസ്റ്റിന്റെ വിശ്വാസം നഷ്ടപ്പെട്ടുവെന്നും സംഘപരിവാരുകാർ തന്നെ വിമർശമുയർത്തുന്നത് വലിയ രീതിയിൽ ബാധിച്ചേക്കാം.
രാമക്ഷേത്ര നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായ ധരം ദാസ് ഉൾപ്പെടെ വിഎച്ച്‌പിയ്ക്കെതിരെ രംഗത്തെത്തിയത് അത്ര നിസാരമല്ല. മധ്യപ്രദേശിലെ മന്ത്രിയും ബിജെപി നേതാവുമായ കൈലാഷ് വിജയവർഗിയയും ആർഎസ്‌എസിനെതെിരെ തുറന്നടിച്ചിട്ടുണ്ട്. അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ സമാജ്‌വാദി പാർടിയും ബിജെപിക്കെതിരായ വിമർശം കടുപ്പിച്ചിരിക്കുകയാണ്. രാജ്യത്തേക്കാൾ കൂടുതൽ ബിജെപി നോട്ടം പതിപ്പിച്ചിരിക്കുന്നത് സംഭാവനകളിലാണെന്നാണ് അഖിലേഷ് തുറന്നടിക്കുന്നത്. വിവാദം കനത്തതോടെ ആശങ്കയിലായ ഭക്തരും ക്ഷേത്രത്തിൽ നിന്നകന്ന് നിൽക്കുകയാണ്. രാമക്ഷേത്രത്തിൽ ജൂണിലെ സംഭാവനയുടെ വരവ് 80 ശതമാനം ഇടിഞ്ഞതായും റിപ്പോർട്ടുണ്ട്. റായിയുടെ അനുയായിയും ഡ്രൈവറുമായി ടിന്നു യാദവിന്റെ കൈയിൽ എങ്ങനെ ഭണ്ഡാരത്തിന്റെ താക്കോലെത്തി എന്നന്വേഷിച്ചാൽ റായിയുടെ പങ്ക് വ്യക്തമാകുമെന്നതിനാൽ ആ വഴിക്ക് അന്വേഷിക്കാൻ എസ്ഐടിക്ക് വലിയ താൽപര്യമില്ല. ഭക്തർ സമർപ്പിച്ചതെല്ലാം സുരക്ഷിതമാണെന്നാണ് ഇപ്പോഴും അധികൃതർ പറയുന്നത്.
വിഷയത്തിൽ ആർഎസ്എസും അന്വേഷണത്തിന് ഒരുങ്ങുകയാണ്. മോഹൻ ഭാഗവതിന്‍റെ നിർദ്ദേശപ്രകാരം ഉത്തർപ്രദേശിന്‍റ് മേഖലപ്രചാരക് അന്വേഷണത്തിനായി അയോധ്യയിലെത്തി. ചമ്പത് റായിയോട് ജൂലൈ 11 ലെ ട്രസ്റ്റ് യോഗത്തിൽ നടന്ന കാര്യങ്ങൾ വിശദീകരിക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ചമ്പത് റായിയെ ദില്ലിയിലേക്ക് വിളിപ്പിച്ചതായാണ് വിവരം. വിദേശ സന്ദർശനം കഴിഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി മടങ്ങിയെത്തിയാലുടൻ ട്രസ്റ്റ് പുനസംഘടന ചർച്ച തുടങ്ങുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഈ മഞ്ഞുരുകണം, അറസ്റ്റിലായ പരൽ മീനുകളെ നിയന്ത്രിച്ചിരുന്ന സകല വമ്പൻ സ്രാവുകളുടെ മുഖവും വെളിച്ചത്ത് വരണം. ഒരു ചമ്പത് റായിയിൽ മാത്രം ഒതുങ്ങുന്നതല്ല ഈ കൊള്ളയെന്നത് വ്യക്തം.







