മലപ്പുറം: സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് മലപ്പുറം പെരുവള്ളൂർ മുസ്ലിം ലീഗ് നേതൃത്വത്തിനെതിരെ യൂത്ത് ലീഗ് ഉയർത്തിയ വിമത നീക്കം അവസാനിച്ചു.
നേതൃത്വത്തിന്റെ ഇടപെടലിനെത്തുടർന്ന് വിമത സ്ഥാനാർത്ഥികളായി മത്സരിച്ചിരുന്ന യൂത്ത് ലീഗ് നേതാക്കൾ മത്സര രംഗത്തുനിന്ന് പിന്മാറി.
ഇതോടെ പാർട്ടിയിലെ പ്രശ്നം രമ്യമായി പരിഹരിച്ചതായി മുസ്ലിംലീഗ് നേതൃത്വം അറിയിച്ചു. പഞ്ചായത്തിലെ കൊല്ലംചിന, പറമ്പിൽപീടിക ബ്ലോക്ക് ഡിവിഷനുകളിലെ ഔദ്യോഗിക സ്ഥാനാർത്ഥി നിർണ്ണയത്തിൽ യുവജനങ്ങൾക്ക് അവസരം നിഷേധിച്ചു എന്നതായിരുന്നു യൂത്ത് ലീഗിന്റെ പ്രധാന പ്രതിഷേധം.
നിലവിലെ പഞ്ചായത്ത് ലീഗ് പ്രസിഡന്റും സെക്രട്ടറിയുമായിരുന്നു ഈ ഡിവിഷനുകളിലേക്ക് ഔദ്യോഗിക സ്ഥാനാർത്ഥികളായി പ്രഖ്യാപിക്കപ്പെട്ടത്. ഇത് സംസ്ഥാന കമ്മിറ്റിയുടെ തീരുമാനത്തിന് വിരുദ്ധമാണെന്നായിരുന്നു യൂത്ത് ലീഗ് പക്ഷം. കൂടാതെ, സംസ്ഥാന കമ്മിറ്റിയുടെ ‘മൂന്ന്-ടേം വ്യവസ്ഥ’ ലംഘിച്ചെന്നും,
യൂത്ത് ലീഗിനെ പൂർണ്ണമായി അവഗണിച്ചുവെന്നും വിമത വിഭാഗം ആരോപിച്ചിരുന്നു.
ഇതേത്തുടർന്ന് യൂത്ത് ലീഗ് വള്ളിക്കുന്ന് മണ്ഡലം പ്രസിഡൻറ് സി.എ ബഷീർ, വൈറ്റ് ഗാർഡ് മണ്ഡലം ക്യാപ്റ്റൻ യു.പി അമീർ എന്നിവർ വിമത സ്ഥാനാർത്ഥികളായി നാമനിർദ്ദേശ പത്രിക സമർപ്പിക്കുകയും ചെയ്തിരുന്നു. ഒടുവിൽ മുസ്ലിം ലീഗ് നേതൃത്വം വിഷയത്തിൽ നേരിട്ട് ഇടപെടുകയും യൂത്ത് ലീഗ് നേതാക്കളുമായി സംസാരിച്ച് പ്രശ്നം പരിഹരിക്കുകയും ചെയ്തു.
നിലവിൽ വിമത സ്ഥാനാർത്ഥികളായി പട്ടിക നൽകിയവർ മത്സരരംഗത്ത് നിന്ന് പിന്മാറിയതായി യൂത്ത് ലീഗ് നേതൃത്വം അറിയിച്ചു. ഇതോടെ, പെരുവള്ളൂരിലെ ലീഗിനുള്ളിൽ സ്ഥാനാർഥി നിർണയത്തെ ചൊല്ലിയുണ്ടായ പ്രതിസന്ധിക്ക് പരിഹാരമായി.



