ഇടുക്കി: പെൺസുഹൃത്ത് നൽകിയ ബൈക്ക് തിരികെ നൽകാത്തതിനെച്ചൊല്ലിയ തർക്കം കത്തിക്കുത്തിൽ കലാശിച്ചു. ഭൂമിയാംകുളം സ്വദേശി കണിയാംകുന്നേൽ ജിൻസ് ഷാജിക്ക് ഇടത് തോളിൽ കുത്തേറ്റു. സംഭവത്തിൽ ജിൻസിന്റെ പെൺസുഹൃത്ത് ഉൾപ്പെടെ നാല് പേരെ പൊലീസ് അറസ്റ്റുചെയ്തു.
ചൊവ്വാഴ്ച പുലർച്ചെ ചെറുതോണി പാലത്തിന് സമീപമാണ് സംഭവം. ബൈക്ക് വാങ്ങാൻ നൽകിയ 60,000 രൂപയോ ബൈക്കോ തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് പെൺസുഹൃത്തായ അനു മോഹനനും മൂന്ന് സുഹൃത്തുക്കളും ചേർന്ന് ജിൻസിനെ ചെറുതോണിയിലേക്ക് വിളിച്ചുവരുത്തിയിരുന്നു.
സംസാരത്തിനിടയിൽ വാക്കുതർക്കം രൂക്ഷമായി, തുടർന്ന് അതുൽ കുമാർ സാബു ജിൻസിനെ കുത്തുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. പരിക്കേറ്റ ജിൻസിനെ സുഹൃത്തുക്കൾ ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല.
സംഭവത്തിന് ശേഷം പ്രതികൾ കാറിൽ കടന്നുകളഞ്ഞെങ്കിലും, ചെറുതോണി പൊലീസ് ഇൻസ്പെക്ടർ വിപിൻ ഗോപിനാഥിന്റെ നേതൃത്വത്തിലുള്ള സംഘം എറണാകുളത്ത് നിന്ന് ഇവരെ പിടികൂടി. അറസ്റ്റിലായവർ ജിൻസിനൊപ്പം താമസിച്ചുവരുന്നവരാണെന്നും സ്പാ ഉൾപ്പെടെയുള്ള ഇടങ്ങളിൽ ജോലി ചെയ്യുന്നവരാണെന്നും പൊലീസ് വ്യക്തമാക്കി. പ്രതികളെ ദേവികുളം കോടതിയിൽ ഹാജരാക്കും.




