കാസർകോട്: രഹസ്യവിവരത്തെ തുടർന്ന് നീലേശ്വരം പൊലീസ് നടത്തിയ പരിശോധനയിൽ സ്പിരിറ്റ് പിടികൂടി. നീലേശ്വരം കോട്ടപ്പുറം ജംഗ്ഷന് സമീപം നിന്നാണ് ഏകദേശം 1200 ലിറ്റർ സ്പിരിറ്റ് പിടിച്ചെടുത്തത്. 34 കന്നാസുകളിലായാണ് സ്പിരിറ്റ് കടത്താൻ ശ്രമിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് ഇന്നോവ കാറിലുണ്ടായിരുന്ന രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശ്ശൂർ എടക്കഴിയൂർ സ്വദേശി അൻസിഫ് എ.എച്ച് (40), മഞ്ചേശ്വരം കുഞ്ചത്തൂർ സ്വദേശി ഗിരീഷ് എ.ആർ (39) എന്നിവരാണ് പിടിയിലായത്. ഞായറാഴ്ച രാത്രി നെടുങ്കണ്ട വളവിൽ വെച്ചാണ് കെ.എൽ 14 ക്യൂ 6062 നമ്പർ ഇന്നോവ കാറിൽ നിന്നാണ് സ്പിരിറ്റ് പിടികൂടിയത്.
മൂന്ന് കാറുകളിലായാണ് സംഘം എത്തിയതെന്ന് പൊലീസ് പറഞ്ഞു. മറ്റ് രണ്ട് കാറുകൾ പൊലീസിനെ കണ്ടതോടെ രക്ഷപ്പെട്ടു. പരിശോധനയ്ക്കിടെ പൊലീസ് ജീപ്പിനെ ഇടിച്ച് രക്ഷപ്പെടാൻ ശ്രമവും ഉണ്ടായതായി അധികൃതർ അറിയിച്ചു. നീലേശ്വരം സബ് ഇൻസ്പെക്ടർ ജിഷ്ണു ജി, എസ്.ഐ രാജേഷ്, എസ്.സി.പി.ഒ ബിജു, സിപിഒ സുമേഷ്, ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. പിടിച്ചെടുത്ത സ്പിരിറ്റും വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രതികൾക്കെതിരെ കേരള അബ്കാരി നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.






