മലപ്പുറം : കാവനൂർ പഞ്ചായത്തിലെ ഏറ്റവും വലിയ കുളമായ പൊന്നാഞ്ചിറയുടെ ദയനീയ അവസ്ഥയിൽ പ്രതിഷേധം. സഹികെട്ട് പതിനാറാം വാർഡിൽ തിരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങി യുവാക്കളുടെ കൂട്ടായ്മ. വർഷകാലത്തും വേനൽക്കാലത്തും ഒരുപോലെ ആളുകളെ ആകർഷിച്ചിരുന്ന പൊന്നാഞ്ചിറ കുളം അടുത്തിടെ ചില രാസമാലിന്യങ്ങൾ കലർന്ന് വൃത്തിഹീനമായിരുന്നു.
കഴിഞ്ഞ മഴക്കാലത്തിനു മുമ്പ് പഞ്ചായത്ത് ഇടപെട്ട് നടത്തിയ കുളം ശുദ്ധീകരണം വേണ്ടത്ര ഫലപ്രദമായിട്ടില്ല എന്ന ആരോപണം ഉയർന്നിരുന്നു. പഞ്ചായത്തിലെ പ്രധാനപ്പെട്ട കുളമായിരുന്നിട്ടുകൂടി അധികൃതർ അവഗണിക്കുന്നതിൽ പ്രതിഷേധിച്ച് വോട്ട് ബഹിഷ്കരിക്കാൻ വിവിധ വാട്സ്ആപ്പ് ഗ്രൂപ്പുകൾ മുഖേന യുവജനങ്ങൾ ശക്തമായി ആഹ്വാനം നടത്തിക്കഴിഞ്ഞു.
അതോടൊപ്പം, എളയൂരിന് സ്വന്തമായി ഒരു ഗ്രൗണ്ട് വേണമെന്ന പൊതുമക്കളുടെ നീണ്ടകാല ആവശ്യം വീണ്ടും ശക്തമായി ഉയർന്നിട്ടുണ്ട്. ഈ രണ്ടു വിഷയങ്ങളിൽ പ്രതിഷേധിച്ച് ആണ് യുവാക്കൾ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാൻ ഒരുങ്ങിയത്. ഈ രണ്ടു വിഷയങ്ങളിൽ പ്രതിഷേധിച്ച് വോട്ട് ബഹിഷ്കരിക്കാൻ തയ്യാറെടുത്ത യുവാക്കളെ വിവിധ രാഷ്ട്രീയ പ്രതിനിധികൾ പിന്തിരിപ്പിച്ചിട്ടുണ്ട്. അതെ സമയം ഈ കാര്യത്തിൽ ഉറപ്പ് നൽകുന്ന ജനപ്രതിനിധികളെ പിന്തുണക്കുകയോ അതല്ലെങ്കിൽ കൂട്ടായ്മയുടെ പേരിൽ സ്വന്തമായൊരു സ്ഥാനാർത്ഥിയെ നിർത്താനുമുള്ള പദ്ധതിയുമായി മുന്നോട്ട് പോവുകയാണ് കൂട്ടായ്മ.






