എറണാകുളം: അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിച്ച കൊച്ചിൻ ക്യാൻസർ റിസർച്ച് സെൻറർ ഉദ്ഘാടനത്തിന് സജ്ജമായി. ഈ മാസം 9ന് വൈകിട്ട് മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രം നാടിന് സമർപ്പിക്കുമെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. ഉദ്ഘാടനത്തിന് മുന്നോടിയായി മന്ത്രി പി. രാജീവ് കേന്ദ്രം സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തി. കിഫ്ബിയിൽ നിന്ന് 385 കോടി രൂപ ചെലവഴിച്ചാണ് കൊച്ചിൻ ക്യാൻസർ റിസർച്ച് സെൻറർ യാഥാർത്ഥ്യമാക്കിയത്. ക്യാൻസർ ചികിത്സയ്ക്കൊപ്പം ഗവേഷണത്തിനും പ്രാധാന്യം നൽകുന്ന കേന്ദ്രം, കളമശ്ശേരിയിലെ സർക്കാർ മെഡിക്കൽ കോളേജ് ക്യാമ്പസിന് സമീപമാണ് നിർമിച്ചിരിക്കുന്നത്. ദരിദ്ര വിഭാഗത്തിന് സൗജന്യ ചികിത്സയും സാധാരണക്കാർക്ക് കുറഞ്ഞ ചെലവിൽ ചികിത്സയും ഉറപ്പാക്കുന്ന സംവിധാനങ്ങളാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്.
12.12 ഏക്കർ വിസ്തൃതിയിലായി നാല് ബ്ലോക്കുകളിലായി 6.32 ലക്ഷം ചതുരശ്ര അടി വിസ്തീർണ്ണത്തിൽ ഒൻപത് നിലകളിലായാണ് കെട്ടിട സമുച്ചയം നിർമിച്ചിരിക്കുന്നത്. ഐസിയു ഉൾപ്പെടെ 451 കിടക്കകളാണ് കേന്ദ്രത്തിലുള്ളത്. ആദ്യ ഘട്ടത്തിൽ 100 കിടക്കകൾ പ്രവർത്തന സജ്ജമാക്കിയിട്ടുണ്ട്. 16 ലിഫ്റ്റുകൾ, അത്യാധുനിക ഓപ്പറേഷൻ തിയേറ്ററുകൾ, 550 കാറുകൾക്ക് പാർക്കിങ് സൗകര്യം എന്നിവയും ഒരുക്കിയിട്ടുണ്ട്. കേരളത്തിൽ എഡ്ജ് സർട്ടിഫിക്കറ്റ് ലഭിക്കുന്ന ആദ്യത്തെ ആശുപത്രി കെട്ടിടമാണ് കൊച്ചിൻ ക്യാൻസർ റിസർച്ച് സെൻററെന്ന് മന്ത്രി പി. രാജീവ് അറിയിച്ചു. ആവശ്യമായ വൈദ്യുതി പൂർണ്ണമായും സോളാർ സംവിധാനത്തിലൂടെയാണ് ക്രമീകരിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് അർബുദ ചികിത്സയിലും ഗവേഷണത്തിലും വലിയ മുന്നേറ്റം ലക്ഷ്യമിട്ട് അന്താരാഷ്ട്ര നിലവാരത്തിൽ നിർമിച്ച ഈ കേന്ദ്രം, കേരളത്തിന്റെ ആരോഗ്യ മേഖലയ്ക്ക് പുതിയ ദിശ നൽകുമെന്ന് അധികൃതർ വ്യക്തമാക്കി.






