ലണ്ടൻ: തീവ്രമായ കുടിയേറ്റ നിയന്ത്രണ നടപടികളുടെ ഭാഗമായി ബ്രിട്ടനിൽ രേഖകളില്ലാതെ ജോലി ചെയ്തതിന് 171 ഫുഡ് ഡെലിവറി തൊഴിലാളികളെ അറസ്റ്റ് ചെയ്തു. ഇവരിൽ ഇന്ത്യക്കാർ ഉൾപ്പെടെ ബംഗ്ലാദേശ്, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരും ഉണ്ട്. ബ്രിട്ടീഷ് സർക്കാർ നടത്തിയ രാജ്യവ്യാപകമായ ഓപ്പറേഷൻ ഈക്വലൈസ് എന്ന ഒരാഴ്ചത്തെ എൻഫോഴ്സ്മെന്റ് ഡ്രൈവിനിടെയാണ് നടപടി. ഇവർ എല്ലാവരെയും ഉടൻ നാടുകടത്തിയേക്കും എന്നാണ് പുറത്ത് വരുന്ന വിവരം.
യു.കെയിൽ അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിനുള്ള ഹോം സെക്രട്ടറിയുടെ പരിഷ്കാരങ്ങളുടെ ഭാഗമാണ് ഈ പരിശോധനകൾ. അറസ്റ്റുകളുടെ എണ്ണം മുൻവർഷത്തേക്കാൾ 50 ശതമാനത്തിലധികം വർധനവ് രേഖപ്പെടുത്തി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൃത്യമായ രേഖകൾ പരിശോധിച്ച് ഉറപ്പാക്കാത്ത തൊഴിലുടമകൾക്ക് കനത്ത പിഴ ചുമത്തും.






