കണ്ണൂർ: കണ്ണൂർ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സാപ്പിഴവ് മൂലം ഒന്നര വയസുകാരന് മസ്തിഷ്കാഘാതം സംഭവിച്ചതായി പരാതി. കളിക്കുന്നതിനിടെ വീണ് ചുണ്ടിനും താടിക്കുമായി ചെറിയ മുറിവേറ്റ കുഞ്ഞിനെ തുന്നിക്കെട്ടുന്നതിനിടെ അനസ്തേഷ്യ നൽകിയതിന് പിന്നാലെയാണ് ഗുരുതര ആരോഗ്യപ്രശ്നം ഉണ്ടായതെന്ന് കുടുംബം ആരോപിക്കുന്നു. സംഭവത്തിൽ അനസ്തേഷ്യ നൽകിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെ പൊലീസ് കേസെടുത്തു.
ജൂലൈ 5-നാണ് സംഭവം. മുറിവ് തുന്നിക്കെട്ടുന്നതിനായി പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച കുഞ്ഞിന് വൈകുന്നേരം വാർഡിൽവെച്ചാണ് മാതാവിന്റെ മടിയിലിരിക്കെ അനസ്തേഷ്യ നൽകിയത്. ഇഞ്ചക്ഷൻ നൽകിയ ഉടൻ കുട്ടി ബോധരഹിതനാവുകയും കണ്ണുകൾ മുകളിലേക്ക് മറിയുകയും ചെയ്തതായി ബന്ധുക്കൾ പറയുന്നു.
തുടർന്ന് ആരോഗ്യനില ഗുരുതരമായതോടെ കുഞ്ഞിനെ കണ്ണൂരിലെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സ തുടരുന്നതിനിടെ കുട്ടിക്ക് മസ്തിഷ്കാഘാതം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചതായി കുടുംബം അറിയിച്ചു. ദിവസങ്ങൾ കഴിഞ്ഞിട്ടും ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയില്ലെന്നും കുഞ്ഞ് സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തുമോയെന്ന ആശങ്കയിലാണ് കുടുംബം.
കുഞ്ഞിന്റെ ആരോഗ്യചരിത്രം പരിശോധിക്കാതെയും ആവശ്യമായ മുൻകരുതലുകളോ ശാസ്ത്രീയ പരിശോധനകളോ നടത്താതെയുമാണ് അനസ്തേഷ്യ നൽകിയതെന്നാണ് ബന്ധുക്കളുടെ ആരോപണം. ആശുപത്രിയുടെ ഭാഗത്ത് നിന്ന് ഗുരുതര വീഴ്ച ഉണ്ടായതായും കുടുംബം ആരോപിക്കുന്നു.
അതേസമയം, ചികിത്സാപ്പിഴവെന്ന ആരോപണം ആശുപത്രി അധികൃതർ പ്രാഥമികമായി നിഷേധിച്ചു. കുടുംബത്തിന്റെ മാനസികാവസ്ഥ പരിഗണിച്ച് സംഭവത്തെക്കുറിച്ച് വിശദമായ പ്രതികരണം പിന്നീട് നൽകാമെന്നാണ് ആശുപത്രിയുടെ നിലപാട്. പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




