മലപ്പുറം: താഴേക്കോട് യുവാക്കള്‍ സഞ്ചരിച്ച കാറിലേക്ക് മറ്റൊരു കാര്‍ ഇടിച്ചുകയറ്റി അപകടമുണ്ടാക്കിയ കേസില്‍ മൂന്ന് പേരെ പെരിന്തല്‍മണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. തച്ചനാട്ടുകര നാട്ടുകല്‍ പുത്തന്‍പീടിക സ്വദേശി മുഹമ്മദ് മുനീര്‍, താഴേക്കോട് കരിങ്കല്ലത്താണി കുരി വീട്ടില്‍ മുഹമ്മദ് ബഷീര്‍, നാട്ടുകല്‍ കുളംപറമ്പില്‍ കെ.പി. നൗഫല്‍ എന്നിവരാണ് പിടിയിലായത്.
ശനിയാഴ്ച പെരിന്തല്‍മണ്ണ–താഴേക്കോട് പ്രദേശത്ത് നടന്ന സംഭവത്തില്‍ മൂന്ന് യുവാക്കള്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിലേക്ക് മറ്റൊരു വാഹനം ഇടിച്ചുകയറ്റിയതിനെ തുടര്‍ന്ന് കാര്‍ തലകീഴായി മറിഞ്ഞു. അപകടത്തില്‍ നാട്ടുകല്‍ സ്വദേശികളായ മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് ഷമീല്‍, സല്‍മാനുല്‍ ഫാരിസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അപകടത്തിന് മുമ്പ് തന്നെ യുവാക്കളെ ആക്രമിക്കാന്‍ ശ്രമം നടന്നതായി പരാതിയുണ്ട്. സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് സംഭവം മുന്‍കൂട്ടി ആസൂത്രണം ചെയ്തതാണെന്ന് പൊലീസ് വ്യക്തമാക്കിയത്.
രണ്ടുമാസം മുമ്പ് തച്ചനാട്ടുകര നാട്ടുകല്ലില്‍ നടന്ന കൗമാര വിദ്യാര്‍ഥികളുടെ ഫുട്ബോള്‍ മേളയില്‍ ഉണ്ടായ തര്‍ക്കവും അടിപിടിയും ഈ സംഭവത്തിന് പിന്നിലുണ്ടാകാമെന്നാണ് പൊലീസ് സംശയം. ഇതുമായി ബന്ധപ്പെട്ട് നാട്ടുകല്‍ പൊലീസില്‍ മുമ്പ് തന്നെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. സംഭവത്തില്‍ കണ്ടാലറിയാവുന്ന പത്ത് പേർക്കെതിരെ പെരിന്തല്‍മണ്ണ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇവരില്‍ മൂന്ന് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്.




