ദോഹ: പശ്ചിമേഷ്യയിലെ നിലവിലെ സംഘർഷങ്ങളെ തുടർന്ന് വിമാന സർവീസുകൾ തടസ്സപ്പെട്ട സാഹചര്യത്തിൽ യാത്രക്കാർക്ക് ആശ്വാസകരമായ നടപടികളുമായി ഖത്തർ എയർവേയ്‌സ് രംഗത്ത്. വിമാനങ്ങൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തതിലൂടെ ബാധിക്കപ്പെട്ട യാത്രക്കാർക്ക് സൗകര്യപ്രദമായ റീബുക്കിംഗ് സൗകര്യമാണ് എയർലൈൻ പ്രഖ്യാപിച്ചിരിക്കുന്നത്.
ടിക്കറ്റ് എടുത്ത യാത്രക്കാർക്ക് സർവീസുകളുടെ ലഭ്യതയും നിരക്കുകളും പരിഗണിച്ച് യാത്രാ തീയതി മാറ്റുന്നതിനുള്ള ഫീസ് ഒഴിവാക്കി സൗജന്യമായി തീയതി മാറ്റാം. 2026 ഫെബ്രുവരി 28 മുതൽ ജൂൺ 15 വരെ യാത്ര നിശ്ചയിച്ചവർക്ക് അവരുടെ ടിക്കറ്റുകൾ അധികചിലവുകളില്ലാതെ 2026 ഒക്ടോബർ 31 വരെ റീബുക്ക് ചെയ്യാൻ കഴിയും.
ഖത്തർ എയർവേയ്‌സ് നേരിട്ട് നടത്തുന്ന സർവീസുകൾക്കാണ് ഈ ആനുകൂല്യം ബാധകമാകുന്നത്. സർവീസ് ചാർജ് ഈടാക്കില്ലെങ്കിലും, പുതിയ തീയതിയിലെ നിരക്കുകൾക്കും സീറ്റുകളുടെ ലഭ്യതയ്ക്കും വിധേയമായിരിക്കും റീബുക്കിംഗ്. യാത്രക്കാർക്ക് വെബ്സൈറ്റ് അല്ലെങ്കിൽ മൊബൈൽ ആപ്പ് വഴി ‘മാനേജ് ബുക്കിംഗ്’ ഓപ്ഷൻ ഉപയോഗിച്ച് തീയതി മാറ്റാം.
റീബുക്ക് ചെയ്ത യാത്രക്കും വീണ്ടും തടസ്സം നേരിട്ടാൽ, 2026 ഒക്ടോബർ 31 വരെ അധിക ഫീസില്ലാതെ വീണ്ടും മാറ്റം വരുത്താൻ സാധിക്കും.
യാത്ര പൂർണ്ണമായി റദ്ദാക്കാൻ ആഗ്രഹിക്കുന്നവർക്ക് ടിക്കറ്റ് തുക മുഴുവൻ തിരികെ നൽകുമെന്നും എയർലൈൻ അറിയിച്ചു. എന്നാൽ അപേക്ഷകളുടെ എണ്ണം കൂടുതലായതിനാൽ റീഫണ്ട് ലഭിക്കാൻ ഏകദേശം 28 പ്രവൃത്തി ദിവസങ്ങൾ വരെ എടുക്കാൻ സാധ്യതയുണ്ട്. ട്രാവൽ ഏജൻസികൾ വഴി ടിക്കറ്റ് എടുത്തവർ ബന്ധപ്പെട്ട ഏജൻസികളുമായി ബന്ധപ്പെടണം.






