ഹേഗ്: ഡച്ച് രാജകുടുംബാംഗങ്ങളായ രാജകുമാരിമാർക്കെതിരെ വധശ്രമം നടത്തിയതായി സംശയിക്കുന്ന 33 കാരനെ നെതർലൻഡ്സ് അധികൃതർ അറസ്റ്റ് ചെയ്തു. രാജകുമാരിമാരായ കാതറിന അമാലിയക്കും സഹോദരി അലക്സിയയ്ക്കുമെതിരെയാണ് ഇയാൾ ആക്രമണത്തിന് പദ്ധതി തയ്യാറാക്കിയതെന്നാണ് റിപ്പോർട്ട്.
പ്രതിയുടെ കൈവശത്തിൽ നിന്ന് ഒരു മഴുവും മറ്റ് സംശയാസ്പദ വസ്തുക്കളും കണ്ടെത്തിയതായി അധികൃതർ അറിയിച്ചു. ഇയാളെ തിങ്കളാഴ്ച കോടതിയിൽ ഹാജരാക്കും. ഫെബ്രുവരിയിലാണ് വധശ്രമത്തിന് പദ്ധതി തയ്യാറാക്കിയതെന്ന് അന്വേഷണത്തിൽ വ്യക്തമായി.
പ്രതിയിൽ നിന്ന് പിടിച്ചെടുത്ത ചില വസ്തുക്കളിൽ “അലക്സിയ”, “മൊസാദ്” തുടങ്ങിയ വാക്കുകൾ രേഖപ്പെടുത്തിയിരുന്നതായും “സീഗ് ഹെയ്ൽ” പോലുള്ള നാസി അഭിവാദ്യ വാചകങ്ങളും കണ്ടെത്തിയതായും റിപ്പോർട്ടുണ്ട്. കൂടാതെ രാജകുമാരിമാരുടെ പേരുകളും “രക്തച്ചൊരിച്ചിൽ” എന്ന വാക്കും ഉൾപ്പെട്ട കുറിപ്പും ലഭിച്ചതായി വിവരങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ പ്രതിയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
ഡച്ച് രാജാവ് വില്ലെം അലക്സാണ്ടറിന്റെയും രാജ്ഞി മാക്‌സിമയുടെയും പുത്രിമാരാണ് അമാലിയയും അലക്സിയയും. ഏപ്രിൽ 27ന് നടന്ന ‘കിങ്‌സ് ഡേ’ ആഘോഷങ്ങളിൽ കർശന സുരക്ഷയ്ക്കിടയിലാണ് ഇവർ പങ്കെടുത്തത്. ഇതിന് പിന്നാലെയാണ് ഫെബ്രുവരിയിൽ നടന്നതായി പറയുന്ന വധശ്രമവുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്.






