വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വീണ്ടും വലിയ സാമ്പത്തിക വിവാദത്തിൽ. ട്രംപും അദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേശകരും ചേർന്ന് നടത്തിയ വൻതോതിലുള്ള ഓഹരി ഇടപാടുകളാണ് ഇപ്പോൾ അമേരിക്കൻ രാഷ്ട്രീയത്തിലും സാമ്പത്തിക രംഗത്തും ചർച്ചയാകുന്നത്. 2026ലെ ആദ്യ മൂന്ന് മാസങ്ങൾക്കിടെ മാത്രം 3,700ലധികം ഓഹരി ഇടപാടുകളാണ് നടന്നതെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.
അമേരിക്കൻ സർക്കാരിന്റെ നയങ്ങളും തീരുമാനങ്ങളും നേരിട്ട് ബാധിക്കുന്ന സാങ്കേതിക, ധനകാര്യ, വ്യോമയാന മേഖലകളിലെ വമ്പൻ കമ്പനികളുടെ ഓഹരികളിലാണ് പ്രധാനമായും ഇടപാടുകൾ നടന്നത്. ബ്ലൂംബെർഗ് പുറത്തുവിട്ട വിവരങ്ങളാണ് വിവാദത്തിന് ആക്കം കൂട്ടിയത്.
ജനുവരി മുതൽ മാർച്ച് വരെ ശരാശരി ദിവസേന 40ലധികം ഓഹരി ഇടപാടുകൾ നടന്നുവെന്നാണ് കണക്ക്. 2025ന്റെ അവസാന മൂന്ന് മാസങ്ങളിൽ വെറും 380 ഇടപാടുകൾ മാത്രമാണ് നടന്നിരുന്നത്. ഈ വൻ വർധന വിപണി വിദഗ്ധരെയും അത്ഭുതപ്പെടുത്തിയിരിക്കുകയാണ്.
എൻവിഡിയ, മൈക്രോസോഫ്റ്റ്, ആമസോൺ, ബോയിംഗ്, കോസ്റ്റ്‌കോ, ഒറാക്കിൾ തുടങ്ങിയ വമ്പൻ കമ്പനികളിൽ കോടിക്കണക്കിന് ഡോളറിന്റെ നിക്ഷേപമാണ് ട്രംപ് നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഫെബ്രുവരി 10ന് മാത്രം മൈക്രോസോഫ്റ്റ്, മെറ്റ, ആമസോൺ കമ്പനികളിലെ ഓഹരികൾ വിറ്റ് കോടിക്കണക്കിന് ഡോളർ സ്വന്തമാക്കിയതായും വിവരമുണ്ട്.
യൂബർ, ഇബേ, അബോട്ട് ലബോറട്ടറീസ്, എടി ആൻഡ് ടി, ഡോളർ ട്രീ എന്നിവയ്ക്കൊപ്പം നെറ്റ്ഫ്ലിക്സ്, വാർണർ ബ്രദേഴ്‌സ്, പാരമൗണ്ട് ഗ്ലോബൽ തുടങ്ങിയ വിനോദമേഖലയിലെ കമ്പനികളും ഇടപാടുകളുടെ പട്ടികയിലുണ്ട്.
ഇതിൽ പല കമ്പനികളും അമേരിക്കൻ സർക്കാരിന്റെ നയങ്ങളെ ആശ്രയിച്ചാണ് പ്രവർത്തിക്കുന്നത് എന്നതാണ് പ്രധാന വിവാദം. ചൈനയിലേക്ക് അത്യാധുനിക കൃത്രിമ ബുദ്ധി ചിപ്പുകൾ കയറ്റുമതി ചെയ്യാൻ എൻവിഡിയയ്ക്ക് സർക്കാർ അനുമതി ആവശ്യമാണ്. ബോയിംഗ് പ്രതിരോധ-ബഹിരാകാശ കരാറുകളിൽ ആശ്രയിക്കുന്നു. മൈക്രോസോഫ്റ്റ്, ആമസോൺ, മെറ്റ തുടങ്ങിയ കമ്പനികൾ കുത്തകവിരുദ്ധ അന്വേഷണങ്ങൾക്കും കൃത്രിമ ബുദ്ധി നിയന്ത്രണങ്ങൾക്കും വിധേയമാണ്.
ഇത്തരം കമ്പനികളിൽ അമേരിക്കൻ പ്രസിഡന്റ് നേരിട്ട് ഓഹരി വ്യാപാരം നടത്തുന്നത് നിയമവിരുദ്ധമല്ലെങ്കിലും വലിയ ധാർമ്മിക ചോദ്യങ്ങൾ ഉയർത്തുന്നതാണെന്ന് വിമർശകർ പറയുന്നു. മുൻ പ്രസിഡന്റുമാരായ ജോർജ് എച്ച്.ഡബ്ല്യു. ബുഷും ബിൽ ക്ലിന്റണും തങ്ങളുടെ ബിസിനസുകൾ സ്വതന്ത്ര ട്രസ്റ്റുകൾക്ക് കൈമാറിയ ശേഷമാണ് ഭരണം നടത്തിയിരുന്നത്. എന്നാൽ ട്രംപ് തന്റെ ബിസിനസ് പൂർണമായി ഒഴിവാക്കിയിട്ടില്ലെന്നാണ് വിമർശനം.
ഇറാനുമായുള്ള ചർച്ചകളിൽ പുരോഗതിയുണ്ടെന്ന് ട്രംപ് പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് എണ്ണവില ഇടിയുമെന്നും അമേരിക്കൻ ഓഹരി വിപണി ഉയരുമെന്നും കണക്കുകൂട്ടി ചിലർ വൻതോതിൽ നിക്ഷേപം നടത്തിയ സംഭവവും ഇപ്പോൾ വീണ്ടും ചർച്ചയാകുന്നുണ്ട്. ഔദ്യോഗിക വിവരങ്ങൾ ചോർന്നതാണോ എന്ന സംശയവും ശക്തമാണ്.
ട്രംപിന്റെ മരുമകനും പശ്ചിമേഷ്യൻ പ്രത്യേക ദൂതനുമായ ജാരെഡ് കുഷ്‌നറുടെ സാമ്പത്തിക ഇടപാടുകളും വിവാദത്തിന് ആക്കം കൂട്ടുന്നു. കുഷ്‌നറുടെ നിക്ഷേപ സ്ഥാപനമായ ‘അഫിനിറ്റി പാർട്ണേഴ്സ്’ സൗദി അറേബ്യ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങളുടെ വൻ ഫണ്ടുകൾ കൈകാര്യം ചെയ്യുന്നതായാണ് റിപ്പോർട്ടുകൾ.
എന്നാൽ എല്ലാ ആരോപണങ്ങളും വൈറ്റ് ഹൗസ് തള്ളിക്കളഞ്ഞു. ട്രംപ് അമേരിക്കൻ ജനതയുടെ താത്പര്യങ്ങൾക്കായാണ് പ്രവർത്തിക്കുന്നതെന്നും യാതൊരു താത്പര്യ വൈരുദ്ധ്യവും ഇല്ലെന്നും വൈറ്റ് ഹൗസ് വ്യക്തമാക്കി. നിക്ഷേപങ്ങൾ നിയന്ത്രിക്കുന്നത് സ്വതന്ത്ര സാമ്പത്തിക സ്ഥാപനങ്ങളാണെന്നും ട്രംപ് ഓർഗനൈസേഷനും വിശദീകരിച്ചു.
അതേസമയം, ഔദ്യോഗിക പദവിയിലിരിക്കെ ഒരു അമേരിക്കൻ പ്രസിഡന്റ് ഇത്തരത്തിൽ വൻതോതിൽ ഓഹരി ഇടപാടുകൾ നടത്തുന്നത് ശരിയാണോ എന്ന ചർച്ച അമേരിക്കൻ രാഷ്ട്രീയത്തിൽ ശക്തമാകുകയാണ്.






