തിരുവനന്തപുരം: സംസ്ഥാനത്ത് നാലുവർഷ ബിരുദ കോഴ്സുകൾ ആരംഭിച്ചിട്ടും അധ്യാപക നിയമനം വൈകുന്നതായി പരാതി. പുതിയ കോഴ്സുകൾ അനുവദിച്ചിട്ടും അധ്യാപക തസ്തികകൾ സൃഷ്ടിക്കാത്തത് വിദ്യാഭ്യാസ രംഗത്ത് ആശങ്കയുണ്ടാക്കുന്നു. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് സർക്കാർ, എയ്ഡഡ് കോളേജുകളിൽ 159 പുതിയ കോഴ്സുകൾ പ്രഖ്യാപിച്ചിരുന്നു. 2020ൽ കോഴ്സുകൾ ആരംഭിച്ചെങ്കിലും അഞ്ച് വർഷത്തിനുശേഷം തസ്തിക നൽകാമെന്ന വാഗ്ദാനം ഇതുവരെ നടപ്പായിട്ടില്ല. ഇതിനിടെ അടുത്തിടെ 520 പുതിയ കോഴ്സുകളും കൂടി അനുവദിച്ചു.
പുതിയ കോഴ്സുകളിൽ ഇപ്പോഴും ഗസ്റ്റ് അധ്യാപകരെ ആശ്രയിച്ചാണ് പഠനം നടക്കുന്നത്. ഇവരെ ദിവസത്തിൽ പരമാവധി മൂന്ന് മണിക്കൂർ മാത്രമേ ഉപയോഗിക്കാനാകൂ. ഓരോ വർഷവും അധ്യാപകർ മാറുന്നതും പഠനത്തിന്റെ സ്ഥിരതയെ ബാധിക്കുന്നതായി പറയുന്നു. മെന്ററിങ്, പിന്നാക്ക വിദ്യാർത്ഥികൾക്ക് സഹായം നൽകൽ തുടങ്ങിയ പ്രധാന ചുമതലകളും ഇപ്പോൾ ഗസ്റ്റ് അധ്യാപകർ തന്നെ നിർവഹിക്കുകയാണ്. നാക് അക്രെഡിറ്റേഷനുമായി ബന്ധപ്പെട്ട ജോലികളും ഇവർക്കാണ് നൽകുന്നത്. ഇതുമൂലം കോഴ്സുകളുടെ നിലവാരം താഴ്ന്നേക്കാമെന്നാണ് ആക്ഷേപം.
അതേസമയം, അധ്യാപക നിയമനത്തിനുള്ള കണക്കെടുപ്പ് പുരോഗമിക്കുകയാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ആവശ്യമായ തസ്തികകൾക്കായുള്ള ശുപാർശകൾ സമർപ്പിക്കാൻ കോളേജുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് കഴിഞ്ഞ ശേഷം നിയമന നടപടികൾ ആരംഭിക്കുമെന്നാണ് സൂചന.






