ഹൈദരാബാദ്:ഹൈദരാബാദ് നഗരത്തിലെ തെരുവുകൾ രാത്രികാലങ്ങളിൽ സ്ത്രീകൾക്ക് എത്രത്തോളം സുരക്ഷിതമാണെന്ന് നേരിട്ടറിയാൻ മൽക്കാജ്ഗിരി പൊലീസ് കമ്മീഷണർ സുമതി ഐപിഎസ് നടത്തിയ ധീരമായ പരീക്ഷണം ചർച്ചയാകുന്നു. ഔദ്യോഗിക പദവികൾ മാറ്റിവെച്ച് ഒരു സാധാരണ സ്ത്രീയെപ്പോലെ അർധരാത്രിയിൽ നഗരത്തിലെ ബസ് സ്റ്റോപ്പിൽ തനിച്ച് കാത്തുനിന്ന ഉദ്യോഗസ്ഥയെ തേടിയെത്തിയത് അമ്പരപ്പിക്കുന്ന അനുഭവങ്ങളായിരുന്നു.
വെറും മൂന്ന് മണിക്കൂറിനുള്ളിൽ നാൽപ്പതോളം പുരുഷന്മാരാണ് ഒരു മുതിർന്ന പൊലീസ് ഉദ്യോഗസ്ഥയാണെന്ന് തിരിച്ചറിയാതെ സുമതിയെ സമീപിച്ചത്. ഇവരിൽ പലരും മദ്യപിച്ചിരുന്നതായും ചിലർ ലഹരിവസ്തുക്കൾ ഉപയോഗിച്ചതായും സംശയിക്കുന്നു. വിദ്യാർത്ഥികളും വിവിധ സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരും ഉൾപ്പെടെയുള്ളവരാണ് യാതൊരു ഭയവുമില്ലാതെ രാത്രിയിൽ തനിച്ച് നിൽക്കുന്ന സ്ത്രീയോട് മോശമായി പെരുമാറാൻ മുതിർന്നത് എന്നത് നഗരത്തിലെ സുരക്ഷാ സാഹചര്യങ്ങളുടെ ഗൗരവം വെളിപ്പെടുത്തുന്നു.
കസ്റ്റഡിയിലെടുത്ത പുരുഷന്മാരിൽ ഭൂരിഭാഗവും പ്രദേശത്തെ സ്വകാര്യ ഹോസ്റ്റലുകളിലും വാടക മുറികളിലും താമസിച്ച് പഠിക്കുന്ന കൗമാരക്കാരായ വിദ്യാർത്ഥികളായിരുന്നുവെന്ന് സുമതി ഐപിഎസ് വ്യക്തമാക്കി. തന്നെ സമീപിച്ചവർക്കെതിരെ ഉടനടി ക്രിമിനൽ കേസുകൾ ചുമത്തുന്നതിന് പകരം അവരെ തിരുത്താനുള്ള അവസരമാണ് ഉദ്യോഗസ്ഥ നൽകിയത്. ഇവരെ കൗൺസിലിംഗിന് വിധേയമാക്കുകയും പൊതുസ്ഥലങ്ങളിൽ സ്ത്രീകളോട് എങ്ങനെ മര്യാദയോടെ പെരുമാറണം എന്നതിനെക്കുറിച്ച് കർശന മുന്നറിയിപ്പ് നൽകുകയും ചെയ്തു. സ്വന്തം കുടുംബാംഗങ്ങളുടെ സാന്നിധ്യത്തിലാണ് ഇവർക്ക് കൗൺസിലിംഗ് നൽകിയത് എന്നത് ശ്രദ്ധേയമാണ്. യുവാക്കളുടെ ഭാവി നശിപ്പിക്കാതെ തന്നെ അവരിലെ തെറ്റായ മനോഭാവം മാറ്റിയെടുക്കുക എന്നതായിരുന്നു ഈ നടപടിയുടെ ലക്ഷ്യം.
കമ്മീഷണറുടെ ഈ രഹസ്യ നിരീക്ഷണത്തിന് പിന്നാലെ ഹൈദരാബാദിലെ തെരുവുകളിൽ സുരക്ഷാ പരിശോധനകൾ പോലീസ് കർശനമാക്കി. തുടർന്നുള്ള മൂന്ന് ദിവസങ്ങളിൽ ഡ്രോണുകളും ലോക്കൽ പോലീസും ഷീ ടീംസ് ഉദ്യോഗസ്ഥരും സംയുക്തമായി രാത്രികാല പട്രോളിംഗ് നടത്തി. ഈ പരിശോധനയിൽ നഗരത്തിലെ പല തെരുവുകളിലും സിസിടിവി ക്യാമറകളും റെക്കോർഡിംഗ് മൈക്കുകളും ഉൾപ്പെടെയുള്ള അടിസ്ഥാന സുരക്ഷാ സംവിധാനങ്ങൾ പോലും പ്രവർത്തനക്ഷമമല്ലെന്ന് പോലീസ് കണ്ടെത്തി. ഈ പോരായ്മകൾ പരിഹരിക്കാനുള്ള നടപടികൾ വേഗത്തിലാക്കാനും നഗരത്തിലെ ഇരുണ്ട ഇടങ്ങളിൽ കൂടുതൽ വെളിച്ചവും നിരീക്ഷണവും ഉറപ്പാക്കാനും ഈ ഇടപെടലിലൂടെ സാധിച്ചു. സോഷ്യൽ മീഡിയയിൽ വലിയ രീതിയിലുള്ള പ്രശംസയാണ് വനിതാ ഐപിഎസ് ഓഫീസറുടെ ഈ മാതൃകാപരമായ നീക്കത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.






