ന്യൂഡൽഹി: വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള നടപടികളിൽ പുതിയ മാറ്റവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ഇനി മുതൽ പുതിയ വോട്ടർമാർ അപേക്ഷ സമർപ്പിക്കുമ്പോൾ മാതാപിതാക്കളുടെ എസ്ഐആർ (Special Intensive Revision) വിവരങ്ങളും നൽകണം.
പുതിയ വോട്ടർമാർക്കും എസ്ഐആർ നടപടികൾക്ക് ശേഷം പ്രസിദ്ധീകരിച്ച വോട്ടർ പട്ടികയിൽ ഉൾപ്പെടാത്തവർക്കുമാണ് പുതിയ നിർദേശം ബാധകമാകുക. വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിനുള്ള ഫോം ആറ് പൂരിപ്പിക്കുമ്പോൾ മാതാപിതാക്കളുടെ വിവരങ്ങൾ കൂടി ഉൾപ്പെടുത്തണമെന്ന് കമ്മീഷൻ നിർദേശിച്ചു.
മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങൾ നൽകാതെ അപേക്ഷയുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ കഴിയില്ല. വോട്ടർമാരെ കൃത്യമായി തിരിച്ചറിയാനും പട്ടിക ക്രമീകരിക്കാനും ഈ നടപടി സഹായിക്കുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്.
പുതിയ വോട്ടർമാർ അപേക്ഷയ്ക്കൊപ്പം സമർപ്പിക്കേണ്ട രേഖകളുടെ എണ്ണം കുറയ്ക്കാനും, ഇരട്ട വോട്ടുകൾ കണ്ടെത്തി ഒഴിവാക്കാനും താമസം മാറിയവരെ തിരിച്ചറിയാനും പുതിയ സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
1960ലെ രജിസ്ട്രേഷൻ ഓഫ് ഇലക്ടേഴ്സ് റൂൾസിൽ ഔദ്യോഗിക ഭേദഗതി വരുത്താതെയാണ് തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ സംവിധാനം നടപ്പാക്കുന്നത്. കഴിഞ്ഞ വർഷം ജൂണിൽ ബിഹാറിൽ നടന്ന എസ്ഐആർ നടപടികളിലാണ് ഈ രീതി ആദ്യമായി പരീക്ഷിച്ചത്.
കേരളം, തമിഴ്നാട്, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ എസ്ഐആർ നടപടികൾ ഇതിനകം പൂർത്തിയായിട്ടുണ്ട്. പുതിയ സംവിധാനം നടപ്പാക്കുന്നതിലൂടെ വോട്ടർ പട്ടിക കൂടുതൽ കൃത്യതയോടെ തയ്യാറാക്കാനാകുമെന്നാണ് കമ്മീഷന്റെ വിലയിരുത്തൽ.




