പാലക്കാട്: കേരളത്തെ നടുക്കിയ പാലക്കാട് നെൻമാറ ഇരട്ടക്കൊലപാതകക്കേസിൽ പ്രതി ചെന്തമാര കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. പാലക്കാട് അഡീഷണൽ സെഷൻസ് കോടതിയാണ് വിധി പ്രസ്താവിച്ചത്. ഭാരതീയ ന്യായ സംഹിത (ബി.എൻ.എസ്.) 103(1), 126(2) വകുപ്പുകൾ പ്രകാരമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വിലയിരുത്തി.
വിധി പ്രഖ്യാപിക്കുന്നതിന് മുൻപ് എന്തെങ്കിലും പറയാനുണ്ടോയെന്ന കോടതിയുടെ ചോദ്യത്തിന് “ഒന്നും പറയാനില്ല” എന്നായിരുന്നു ചെന്തമാരയുടെ മറുപടി. തുടർന്ന്, “തന്നെ തൂക്കിക്കൊല്ലാൻ വിധിച്ചോളൂ” എന്നും പ്രതി കോടതിയിൽ പറഞ്ഞു.
2025 ജനുവരി 27-ന് നെൻമാറ പോത്തുണ്ടി സ്വദേശികളായ സുധാകരനെയും അമ്മ ലക്ഷ്മിയെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഒന്നര വർഷത്തിനുശേഷം വിധി വന്നത്. ഇരട്ടക്കൊലപാതകത്തിന് ശേഷം ഒളിവിൽ പോയ പ്രതിക്കായി പൊലീസ് നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ ജനുവരി 28-ന് രാത്രി പോത്തുണ്ടി മാട്ടായി വനമേഖലയിൽ നിന്ന് ചെന്തമാരയെ കസ്റ്റഡിയിലെടുത്തിരുന്നു.
തുടർന്ന് കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്താൻ തെളിവെടുപ്പ് നടത്തി. ഇതിനിടെ, 2019-ൽ പോത്തുണ്ടി സ്വദേശിനി സജിതയെ കൊലപ്പെടുത്തിയ കേസിൽ ലഭിച്ച ജാമ്യം കോടതി റദ്ദാക്കി. 2022-ൽ ജാമ്യത്തിലിറങ്ങിയ ശേഷം വ്യവസ്ഥകൾ ലംഘിച്ചാണ് ചെന്തമാര പോത്തുണ്ടിയിൽ താമസിച്ചിരുന്നതെന്നും അന്വേഷണത്തിൽ കണ്ടെത്തി.
കേസിൽ 480 പേജുള്ള കുറ്റപത്രമാണ് പൊലീസ് സമർപ്പിച്ചത്. 132 സാക്ഷികളെയും മുപ്പതിലധികം രേഖകളും ഫൊറൻസിക് പരിശോധനാ ഫലങ്ങൾ ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകളും കോടതിയിൽ ഹാജരാക്കി. ഫെബ്രുവരി 23 മുതൽ മേയ് 6 വരെ നടന്ന വിചാരണയ്ക്കിടെ 132 സാക്ഷികളിൽ നാല് പേർ കൂറുമാറിയിരുന്നു.


