യംഗോൺ: മ്യാൻമറിലെ കുപ്രസിദ്ധമായ സൈബർ തട്ടിപ്പ് കേന്ദ്രങ്ങളിൽ സൈനിക ഭരണകൂടം നടത്തിയ വൻതോതിലുള്ള റെയ്ഡുകൾക്ക് പിന്നാലെ നൂറുകണക്കിന് വിദേശികൾ അതിർത്തി കടന്ന് രക്ഷപ്പെടുകയാണ്. ഇവരിൽ ഏകദേശം 500 പേർ ഇന്ത്യക്കാരാണെന്ന് തായ്ലൻഡ് പ്രധാനമന്ത്രി അനുതിൻ ചർൺവിരാകുൽ സ്ഥിരീകരിച്ചു.
മ്യാൻമറിലെ കെകെ പാർക്ക് സമുച്ചയത്തിലെ ഓൺലൈൻ തട്ടിപ്പ് സംഘത്തിൽ കുടുങ്ങിയിരുന്ന ഇവർ പടിഞ്ഞാറൻ തായ്ലൻഡിലെ മേ സോട്ടിൽ എത്തിച്ചേർന്നതായി അദ്ദേഹം പറഞ്ഞു. “ഇവരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുപോകാൻ ഇന്ത്യൻ സർക്കാർ ഒരു പ്രത്യേക വിമാനം അയക്കും,” എന്നും അനുതിൻ വ്യക്തമാക്കി.
ഇതേ സമയം, തായ്ലൻഡ് അധികൃതരുമായി അടുത്ത് സഹകരിച്ച് വിഷയത്തിൽ നടപടികൾ സ്വീകരിക്കുന്നുവെന്ന് ബാങ്കോക്കിലെ ഇന്ത്യൻ എംബസി അറിയിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി മ്യാൻമറിൽ നിന്നുള്ള കർശന പരിശോധനകൾക്ക് പിന്നാലെ 28 രാജ്യങ്ങളിലെ 1,500-ലധികം ആളുകൾ അതിർത്തി കടന്ന് തായ്ലൻഡിലേക്ക് അഭയം തേടിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.




