കൊച്ചി: മലയാളികൾ ഉൾപ്പെടെ ലോകമെമ്പാടുമുള്ള സംഗീതപ്രേമികളെ ഒരുകാലത്ത് താളം പിടിപ്പിച്ച ‘ഗന്നം സ്റ്റൈൽ’ പുതിയ റെക്കോർഡുമായി വീണ്ടും വാർത്തകളിൽ. ദക്ഷിണ കൊറിയൻ ഗായകൻ സൈ (PSY) ആലപിച്ച ഗാനം യൂട്യൂബിൽ ഏകദേശം 6 ബില്യൺ കാഴ്ചകൾ സ്വന്തമാക്കിയിരിക്കുകയാണ്.
2012 ജൂലൈയിലാണ് ‘ഗന്നം സ്റ്റൈൽ’ പുറത്തിറങ്ങിയത്. കുതിരക്കുളമ്പടി പോലെയുള്ള വ്യത്യസ്ത നൃത്തച്ചുവടുകളും എളുപ്പത്തിൽ മനസ്സിൽ പതിയുന്ന കോറസുമാണ് ഗാനത്തെ ആഗോള ഹിറ്റാക്കി മാറ്റിയത്. യൂട്യൂബിൽ 1 ബില്യൺ വ്യൂസ് പിന്നിട്ട ആദ്യ വീഡിയോ എന്ന റെക്കോർഡും ഗാനം സ്വന്തമാക്കിയിരുന്നു.
14 വർഷങ്ങൾക്കിപ്പുറവും ഗാനത്തിന്റെ ജനപ്രീതിയിൽ കുറവുണ്ടായിട്ടില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ ഗാനത്തിന് നിരവധി പാരഡികളും കവർ വീഡിയോകളും ഡാൻസ് വീഡിയോകളും പുറത്തിറങ്ങിയിട്ടുണ്ട്. യൂട്യൂബിൽ ഏറ്റവുമധികം ആളുകൾ കണ്ട മ്യൂസിക് വീഡിയോകളിൽ ഒന്നായി ‘ഗന്നം സ്റ്റൈൽ’ ഇപ്പോഴും തുടരുന്നു.
ഗാനത്തിന് ലഭിച്ച വമ്പൻ കാഴ്ചകളോടെ ഇതിലൂടെ സൈയ്ക്കും അവകാശ ഉടമകൾക്കും ലഭിച്ച വരുമാനവും വലിയ ചർച്ചയാണ്. 2013ൽ ഗൂഗിൾ പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഏകദേശം 1.2 ബില്യൺ വ്യൂസ് നേടിയ സമയത്ത് ‘ഗന്നം സ്റ്റൈൽ’ 8 മില്യൺ ഡോളറിലധികം പരസ്യ വരുമാനം നേടിയിരുന്നു.
നിലവിലെ കാഴ്ചക്കാരുടെ എണ്ണം, മ്യൂസിക് വീഡിയോകളുടെ സാധാരണ പരസ്യ നിരക്കുകൾ എന്നിവ കണക്കിലെടുത്താൽ വർഷങ്ങളായി അവകാശ ഉടമകൾക്ക് പരസ്യ വരുമാനമായി വലിയ തുക ലഭിച്ചിട്ടുണ്ടാകാമെന്നാണ് വിലയിരുത്തൽ. എന്നാൽ യൂട്യൂബ് വരുമാനത്തിന്റെ കൃത്യമായ കണക്ക് പരസ്യ നിരക്കുകൾ, പ്രേക്ഷകരുടെ രാജ്യം, വരുമാന പങ്കിടൽ തുടങ്ങിയ നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കും.
പാരഡികൾ, കവർ വീഡിയോകൾ, ഡൗൺലോഡുകൾ, എൻഡോഴ്സ്മെന്റുകൾ, ലൈസൻസിംഗ് തുടങ്ങിയ മറ്റ് വരുമാന മാർഗങ്ങൾ കൂടി പരിഗണിച്ചാൽ ഗാനത്തിലൂടെ ലഭിച്ച ആകെ വരുമാനം ഇനിയും ഉയർന്നേക്കാം.
‘ഗന്നം സ്റ്റൈൽ’ സൈയെ ആഗോള സൂപ്പർതാരമാക്കി മാറ്റി. ഇംഗ്ലീഷിൽ അല്ലാത്ത ഭാഷയിൽ പുറത്തിറങ്ങിയ ഒരു ഗാനത്തിന് ലോകമെമ്പാടുമുള്ള മെയിൻസ്ട്രീം പ്രേക്ഷകരിലേക്ക് ഇത്ര വലിയ സ്വാധീനം ചെലുത്താൻ കഴിയുമെന്ന് തെളിയിച്ച ഗാനമായിരുന്നു ഇത്.
സംഗീത വ്യവസായത്തിലും ഗാനത്തിന്റെ വിജയം വലിയ മാറ്റങ്ങൾക്ക് വഴിയൊരുക്കി. ഒരു ഗാനത്തിന്റെ ജനപ്രീതി അളക്കുന്നതിൽ യൂട്യൂബ് വ്യൂസിനും ഓൺലൈൻ സ്ട്രീമിങ്ങിനും നിർണായക പങ്കുണ്ടെന്ന് ‘ഗന്നം സ്റ്റൈൽ’ തെളിയിച്ചു. ഇതിന് പിന്നാലെ ബിൽബോർഡ് ഉൾപ്പെടെയുള്ള സംഗീത ചാർട്ടുകൾ റാങ്കിങ്ങിൽ സ്ട്രീമിംഗ്, യൂട്യൂബ് ഡാറ്റകൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും തുടങ്ങി.












