ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളി 2026 ഓഗസ്റ്റ് 22-ന് ശനിയാഴ്ച പുന്നമടക്കായലിൽ നടത്താൻ തീരുമാനമായി. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം എടുത്തത്. സൊസൈറ്റി ചെയർമാനും ജില്ലാ കളക്ടറുമായ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ യോഗം ചേർന്നു. ഓണാഘോഷ സമയത്ത് ജലമേള നടത്തുന്നത് പ്രവാസികളും വിനോദസഞ്ചാരികളും ഉൾപ്പെടെയുള്ള കാണികൾക്ക് കൂടുതൽ സൗകര്യമാകുമെന്ന് യോഗത്തിൽ അഭിപ്രായപ്പെട്ടു. അതിനാൽ തന്നെ ഈ വർഷം വള്ളംകളി ഓണാഘോഷ കാലഘട്ടത്തിൽ സംഘടിപ്പിക്കാൻ തീരുമാനിച്ചു.
ജലമേളയുടെ വിജയകരമായ നടത്തിപ്പിനായി കൂടുതൽ സ്പോൺസർമാരെ കണ്ടെത്തുകയും മുന്നൊരുക്കങ്ങൾ നേരത്തേ പൂർത്തിയാക്കുകയും ചെയ്യുമെന്ന് യോഗം അറിയിച്ചു. സ്പോൺസർഷിപ്പിന്റെ വിഭാഗങ്ങളും ബജറ്റും സംബന്ധിച്ച അന്തിമ തീരുമാനം അടുത്ത യോഗത്തിൽ കൈക്കൊള്ളും. നെഹ്റു ട്രോഫി ബോട്ട് റേസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. കഴിഞ്ഞ വർഷത്തെ ജലമേള മികച്ച രീതിയിൽ സംഘടിപ്പിക്കാൻ കഴിഞ്ഞതായും ജില്ലാ കളക്ടറുടെ ഇടപെടൽ സംഘാടനത്തിന് സഹായകരമായതായും യോഗം വിലയിരുത്തി.
യോഗത്തിൽ ജില്ലാ പൊലീസ് മേധാവി എം.പി. മോഹനചന്ദ്രൻ, നഗരസഭ ചെയർപേഴ്‌സൺ മോലി ജേക്കബ്, മുൻ എം.എൽ.എ സി.കെ. സദാശിവൻ, ആർ.കെ. കുറുപ്പ്, ഇറിഗേഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ വിനോദ് കുമാർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.



