പാലക്കാട്: ബിജെപി ഓഫീസിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ മാർച്ചില്‍ പോലീസും പ്രവർത്തകരും തമ്മില്‍ സംഘർഷം. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരേ ബിജെപി നേതാക്കള്‍ നടത്തിയ കൊലവിളി പ്രസംഗത്തിനെതിരേയുള്ള പ്രതിഷേധ മാർച്ചാണ് സംഘർഷത്തിൽ കലാശിച്ചത്. പോലീസും കോണ്‍ഗ്രസ് നേതാക്കളും തമ്മില്‍ വാക്കേറ്റവും കൈയാങ്കളിയുമുണ്ടായി. പോലീസ് പ്രവർത്തകരെ അകാരണമായി മർദിച്ചെന്ന് നേതാക്കള്‍ ആരോപിച്ചു. ഇതിനുപിന്നാലെ രാഹുല്‍ മാങ്കൂട്ടത്തില്‍, സന്ദീപ് വാര്യർ തുടങ്ങിയ നേതാക്കള്‍ കുത്തിയിരുന്ന് പോലീസിനെതിരേ പ്രതിഷേധിച്ചു.
പോലീസ് പ്രവർത്തകരെ മർദിച്ചെന്നും തന്റെ മുഖം അടിച്ചുപൊട്ടിക്കുമെന്ന് ഒരു എസ്‌ഐ ഭീഷണിപ്പെടുത്തിയതായും രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ആരോപിച്ചു.ഡിസിസി ഓഫീസിലേക്ക് ബിജെപി മാർച്ച് നടത്തിയപ്പോള്‍ പോലീസ് തടഞ്ഞില്ലെന്നും വധഭീഷണി മുഴക്കിയപ്പോള്‍ പ്രശ്നമാക്കിയില്ലെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു. ബിജെപിക്കെതിരെ സമരം നടത്തുമ്ബോഴാണ് പ്രശ്നം. പാലക്കാട്ടെ പോലീസിന് സംഘി പ്രീണനമുണ്ട്. മുൻസിപ്പാലിറ്റി മാത്രമാണ് ബിജെപി ഭരിക്കുന്നത്. തന്നെ പിടിച്ചുമാറ്റിയത് യൂണീഫോമില്ലാത്ത പോലീസാണെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞു






