കോട്ടയം: ദ്രോണാചാര്യ സണ്ണി തോമസ് (85) അന്തരിച്ചു. കോട്ടയം ഉഴവൂരിൽ ഇന്ന് രാവിലെ ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെയായിരുന്നു അന്ത്യം. 1993 മുതൽ 2012 വരെ 19 വർഷം ഇന്ത്യൻ ഷൂട്ടിംഗ് ടീമിന്റെ മുഖ്യ പരിശീലകൻ ആയിരുന്നു. വിവിധ ഒളിമ്പിക്സുകളിലായി ഷൂട്ടിങ്ങിൽ ഇന്ത്യ സ്വർണം, വെള്ളി മെഡലുകൾ നേടിയത് ഇദ്ദേഹത്തിന്റെ പരിശീലന കാലയളവിലാണ്. ഒളിംബിക്സ് ജേതാവ് അഭിനവ് ബിന്ദ്രയുടെ പരിശീലകനായിരുന്നു.
2004ൽ ആതൻസ് ഒളിംപിക്സിൽ രാജ്യവർധൻ സിങ് റാത്തോഡ് വെള്ളി നേടിയപ്പോൾ ഇന്ത്യയുടെ ഒളിംപിക് ചരിത്രത്തിലെ ആദ്യ വ്യക്തിഗത വെള്ളി മെഡലായി അത്. 2008ലെ ബെയ്ജിങ് ഒളിംപിക്സിൽ അഭിനവ് ബിന്ദ്ര സ്വർണമണിഞ്ഞപ്പോൾ അത് ഇന്ത്യയുടെ ആദ്യ വ്യക്തിഗത സ്വർണമായി. 2012ലെ ലണ്ടൻ ഒളിംപിക്സിൽ വിജയകുമാർ വെള്ളിയും ഗഗൻ നാരങ് വെങ്കലവും നേടി പരിശീലകന്റെ മാറ്റ് കൂട്ടി.
ഏഷ്യൻ ഗെയിംസുകളിൽ 29 മെഡലുകളും കോമൺ വെൽത്ത് ഗെയിംസിൽ 95 മെഡലുകളും സണ്ണി തോമസിന്റെ കുട്ടികൾ കരസ്ഥമാക്കി. റൈഫിൾ ഓപ്പൺ സൈറ്റ് ഇവന്റിൽ കേരളത്തിൽ നിന്നുള്ള മുൻ ഇന്ത്യൻ ദേശീയ ഷൂട്ടിംഗ് ചാമ്പ്യനാണ് സണ്ണി തോമസ്. 5 തവണ സംസ്ഥാന ചാമ്പ്യനും 1976 ൽ ദേശീയ ചാമ്പ്യനും ആയിരുന്നു. 2001 ലാണ് സണ്ണി തോമസിനെ ദ്രോണാചാര്യ ബഹുമതി നൽകി രാജ്യം ആദരിച്ചത്.






