ന്യൂഡല്‍ഹി: പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് സമർപ്പിക്കപ്പെട്ട ഹർജി പരിഗണിച്ച് സുപ്രീം കോടതി. സൈന്യത്തിൻ്റെ ആത്മവിശ്വാസം തകർക്കുന്ന ഹർജികൾ സമർപ്പിക്കരുത് എന്ന് സുപ്രീം കോടതി പറഞ്ഞു. ഹർജിക്കാർക്കെതിരെ രൂക്ഷമായ വിമർശനമാണ് കോടതി നടത്തിയത്. രാജ്യം കടന്നുപോകുന്ന സാഹചര്യം മനസ്സിലാക്കണം. ഇത്തരത്തിലൊരു ഹര്‍ജി സമര്‍പ്പിക്കുന്നതിന് മുമ്പ് വിഷയത്തിന്റെ സെന്‍സിറ്റിവിറ്റി പരിഗണിക്കണമായിരുന്നു. സൈന്യത്തിന്റെ ആത്മവിശ്വാസം തകര്‍ക്കുന്ന ഹര്‍ജികള്‍ സമര്‍പ്പിക്കരുതെന്നും കോടതി അഭിപ്രായപ്പെട്ടു. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
ഇത്തരം പൊതുതാല്‍പ്പര്യഹര്‍ജികള്‍ സമര്‍പ്പിക്കുമ്പോള്‍ കൂടുതല്‍ ഉത്തരവാദിത്തം കാണിക്കണം. നിങ്ങള്‍ക്കും രാജ്യത്തോട് കടമയുണ്ട്. തീവ്രവാദത്തിനെതിരെ പോരാടാന്‍ ഓരോ ഇന്ത്യക്കാരനും കൈകോര്‍ത്ത നിര്‍ണായക സമയമാണിത്. സേനകളുടെ മനോവീര്യം തകര്‍ക്കരുതെന്നും ജസ്റ്റിസ് സൂര്യകാന്ത് ഹര്‍ജിക്കാരനോട് പറഞ്ഞു.
വിരമിച്ച സുപ്രീം കോടതി ജഡ്ജിയോട് അന്വേഷിക്കാന്‍ നിങ്ങള്‍ ആവശ്യപ്പെടുകയാണ്. വിരമിച്ച ഹൈക്കോടതി, സുപ്രീം കോടതി ജഡ്ജിമാര്‍ എന്നുമുതലാണ് അന്വേഷണത്തില്‍ വിദഗ്ധരായത്? തര്‍ക്കങ്ങളിലാണ് കോടതി തീരുമാനമെടുക്കുന്നത് എന്നും കോടതി അഭിപ്രായപ്പെട്ടു.






