ചെന്നൈ: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരാനിരിക്കെ, നടൻ വിജയ്യുടെ പാർട്ടിയായ തമിഴക വെട്രി കഴകം മുൻകരുതൽ നടപടികൾ തുടങ്ങി. വ്യക്തമായ ഭൂരിപക്ഷം ആരും നേടാത്ത സാഹചര്യം ഉണ്ടായാൽ എംഎൽഎമാരെ സംരക്ഷിക്കാനായി റിസോർട്ട് ബുക്ക് ചെയ്തിരിക്കുകയാണ്.
മഹാബലിപുരത്തിന് സമീപമുള്ള പൂഞ്ചേരിയിലെ ഒരു സ്വകാര്യ റിസോർട്ടിലാണ് താമസ സൗകര്യം ഒരുക്കിയത്. തിരഞ്ഞെടുപ്പ് ഫലം വന്ന ഉടൻ വിജയിച്ച സ്ഥാനാർഥികൾ പനയൂരിലെ പാർട്ടി ആസ്ഥാനത്ത് എത്തണമെന്ന് വിജയ് നിർദേശിച്ചിട്ടുണ്ട്. കുറഞ്ഞത് 100 സ്ഥാനാർഥികൾക്ക് താമസിക്കാവുന്ന റിസോർട്ട് ഒരുക്കണമെന്നും അദ്ദേഹം പാർട്ടി നേതാക്കൾക്ക് പറഞ്ഞിട്ടുണ്ട്.
സ്ഥാനാർഥികളോട് ‘ജയിച്ചാൽ എങ്ങോട്ടും പോകരുത്’ എന്ന് തമാശയായി വിജയ് പറഞ്ഞതായും റിപ്പോർട്ടുണ്ട്. വ്യത്യസ്ത സർവേകൾ ഡിഎംകെ സഖ്യം, ടിവികെ, എഐഎഡിഎംകെ സഖ്യം എന്നിവർക്കു വ്യത്യസ്ത വിജയസാധ്യതകളാണ് പ്രവചിക്കുന്നത്. ഈ അനിശ്ചിതത്വം കണക്കിലെടുത്താണ് ടിവികെ മുൻകരുതൽ എടുക്കുന്നത്.
ഇതിനിടെ, വലിയ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്ന് ഡിഎംകെ വക്താവ് സേലം ധരണിധരൻ പറഞ്ഞു. വിജയ് രാഷ്ട്രീയക്കാരനല്ലെന്നും രാഷ്ട്രീയം അദ്ദേഹത്തിന് വിനോദം മാത്രമാണെന്നും അദ്ദേഹം പരിഹസിച്ചു. വോട്ടെണ്ണൽ ദിവസം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാൻ സുരക്ഷ വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മീഷനോട് നിവേദനം നൽകാൻ ടിവികെ ജനറൽ സെക്രട്ടറി ആദവ് അർജുന്നോട് വിജയ് നിർദേശിച്ചിട്ടുണ്ട്.




