ന്യൂഡൽഹി: ലോകത്ത് ആദ്യമായി കടലിനടിയിൽ ഏറ്റവും വലിയ ദേശീയ പതാക അനാവരണം ചെയ്ത് ആൻഡമാൻ നിക്കോബാർ ഭരണകൂടം ഗിന്നസ് വേൾഡ് റെക്കോർഡ് നേടി. മെയ് 2ന് ശനിയാഴ്ച രാധാനഗർ ബീച്ചിൽ നടന്ന ചടങ്ങിലാണ് ചരിത്രനേട്ടം രേഖപ്പെടുത്തിയത്.
ഏകദേശം 60 മീറ്റർ നീളവും 40 മീറ്റർ വീതിയുമുള്ള കൂറ്റൻ ത്രിവർണ പതാക സ്വരാജ് ദ്വീപിലെ (ഹാവ്‌ലോക്ക് ഐലൻഡ്) കടലിനടിയിൽ സ്ഥാപിച്ചതാണ് ഈ നേട്ടത്തിന് വഴിവെച്ചത്. നിരവധി ഏജൻസികളും പരിശീലനം നേടിയ ഡൈവർമാരും ചേർന്നാണ് ദൗത്യം പൂർത്തിയാക്കിയത്.
ലഫ്റ്റനന്റ് ഗവർണർ ഡി.കെ. ജോഷി, ചീഫ് സെക്രട്ടറി ചന്ദ്ര ഭൂഷൺ കുമാർ, ഡയറക്ടർ ജനറൽ ഓഫ് പൊലീസ് എച്ച്.എസ്. ധലിവാൾ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥർ ചടങ്ങിന് സാക്ഷ്യം വഹിച്ചു. ഇന്ത്യൻ നേവി, കോസ്റ്റ് ഗാർഡ്, ആൻഡമാൻ നിക്കോബാർ പൊലീസ്, വനം വകുപ്പ് ഉദ്യോഗസ്ഥർ, വിവിധ ഡൈവിംഗ് കേന്ദ്രങ്ങളിലെ സ്കൂബാ ഡൈവർമാർ എന്നിവരും പ്രവർത്തനത്തിൽ പങ്കെടുത്തു.
രാവിലെ 10.35ഓടെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് അഡ്ജുഡിക്കേറ്റർ ഋഷി നാഥ് ഈ നേട്ടം ഔദ്യോഗികമായി സ്ഥിരീകരിച്ച് സർട്ടിഫിക്കറ്റ് ലഫ്റ്റനന്റ് ഗവർണർക്ക് കൈമാറി.
ഇതിനിടെ, മെയ് 3ന് സ്വരാജ് ദ്വീപിലെ ലൈറ്റ് ഹൗസ് ഡൈവ് സൈറ്റിൽ ഏറ്റവും ഉയരമുള്ള മനുഷ്യ ഗോപുരം നിർമ്മിച്ച് മറ്റൊരു ഗിന്നസ് റെക്കോർഡ് നേടാനുള്ള ശ്രമത്തിലാണ് ഭരണകൂടം. അഡ്വഞ്ചർ ടൂറിസം കേന്ദ്രമായി ആൻഡമാൻ നിക്കോബാർ ദ്വീപുകൾക്ക് കൂടുതൽ ആഗോള ശ്രദ്ധ നേടിക്കൊടുക്കുന്ന നേട്ടങ്ങളായാണ് ഇവ വിലയിരുത്തപ്പെടുന്നത്.




