ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ വിഴിഞ്ഞം ഉദ്ഘാടനവേദിയില്‍ പിൻവാതിലിലൂടെയാണ് ഇരിപ്പിടം കണ്ടെത്തിയതെന്ന് സിപിഐഎം മുഖപത്രം ദേശാഭിമാനിയുടെ മുഖപ്രസംഗം. രാജീവ് ചന്ദ്രശേഖർ അല്പത്തരം കാണിച്ചുവെന്നാണ് എഡിറ്റോറിയല്‍ പരാമർശിക്കുന്നത്.
മണിക്കൂറുകള്‍ക്ക് മുന്‍പേ വേദിയില്‍ വന്നിരുന്ന അദ്ദേഹം അവിടെയിരുന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് മുദ്രാവാക്യം വിളിച്ചുകൊടുത്തത് ഇതിന്റെ തെളിവാണെന്നും പരാമർശമുണ്ട്.
ഈ അല്പത്തരത്തിനു രാജ്യം സാക്ഷിയാണെന്നും എഡിറ്റോറിയലില്‍ പരാമര്‍ശമുണ്ട്. രാജ്യത്തിന്റെയാകെ വികസനത്തിന് നാഴികക്കല്ലാകുന്ന ഈ സന്ദര്‍ഭത്തില്‍ സങ്കുചിതവും ബാലിശവുമായ മുതലെടുപ്പ് നടത്തിയ പ്രതിപക്ഷ നേതാവും നാണംകെട്ടുവെന്നും എഡിറ്റോറിയലിലൂടെ ദേശാഭിമാനി വിമര്‍ശിക്കുന്നു. ഇരിപ്പിടം ഉണ്ടായിട്ടും വിഡി സതീശന്‍ വന്നില്ല.
ക്രെഡിറ്റ് കൊടുക്കാത്തതാണ് പ്രതിപക്ഷ നേതാവിന്റെ പ്രശ്‌നം. ശശി തരൂരും വിന്‍സന്റുമൊക്കെ പങ്കെടുത്തതോടെ സതീശന്‍ ഒറ്റപ്പെട്ടുവെന്നും എഡിറ്റോറിയലിലുണ്ട്. 2016ൽ അധികാരത്തിലേറിയ പിണറായി സർക്കാർ ഒമ്പതു വർഷം ചിട്ടയോടെ നടത്തിയ പ്രവർത്തനങ്ങൾക്കുതന്നെയാണ് വിഴിഞ്ഞം പദ്ധതിയുടെ പൂർണ ക്രെഡിറ്റ് എന്നാണ് ദേശാഭിമാനി പറഞ്ഞവസാനിപ്പിക്കുന്നത്.






