സംസ്ഥാനത്ത് യുഡിഎഫിന്റെ ഭാഗമായി നിൽക്കുന്ന ഫോർവേഡ് ബ്ലോക്ക് യുഡിഎഫിന് പുറത്തേക്കെന്ന് സൂചന. ദീർഘകാലമായി ഫോർവേഡ് ബ്ലോക്ക് യുഡിഎഫിന്റെ ഭാഗമാണ്. തീവ്ര ഇടതു സ്വഭാവമുള്ള സംഘടന ഒരിക്കലും കോൺഗ്രസിന്റെയോ, യുഡിഎഫിലെ മറ്റു ഘടകകക്ഷികളുടെയോ സ്വഭാവത്തിന് ചേർന്ന രാഷ്ട്രീയ പാർട്ടി ഒന്നുമല്ല. അങ്ങനെ പറയുമ്പോൾ, ഇടത് ആശയങ്ങളോട് ആത്മാർത്ഥത ഉള്ള കൂട്ടരാണെന്ന് ചിന്തയൊന്നും വേണ്ടെന്ന് താനും. പറയുമ്പോൾ ഇടതെന്നു പറയുമെങ്കിലും, എല്ലാ അർത്ഥത്തിലും വലതു സ്വഭാവങ്ങളാണ് നേതാക്കൾ പിന്തുടരുന്നത്. ജി ദേവരാജൻ തന്നെയാണ് എത്രയോ കാലങ്ങളായി ആ പാർട്ടിയുടെ നേതാവ്. അധികാരം മറ്റാർക്കും പകുത്തു നൽകുവാൻ ആഗ്രഹിക്കാത്ത ഒരാളാണ് ദേവരാജൻ.
എല്ലാകാലത്തും ഒരു രാഷ്ട്രീയ പാർട്ടി തന്നിൽ നിറഞ്ഞുനിൽക്കണമെന്ന സ്വാർത്ഥ മനോഭാവമാണ് അദ്ദേഹത്തെ നയിക്കുന്നത്. സ്വന്തം നേട്ടങ്ങൾക്കപ്പുറത്തേക്ക് പാർട്ടിയുടെ വളർച്ച അദ്ദേഹത്തിനു മുന്നിൽ ഘടകമേയല്ല. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് സ്വന്തം പാർട്ടിക്കാർ തന്നെ ദേവ രാജനെതിരെ രംഗത്തുവന്നിരുന്നു. ദീർഘ കാലത്തെ കാത്തിരിപ്പിനു ശേഷം ആയിരുന്നു കഴിഞ്ഞതവണ ഒരു സീറ്റ് പാർട്ടിക്ക് ലഭിച്ചത്. എന്നാൽ ദേവരാജൻ ആ അവസരം കളഞ്ഞു കുളിച്ചെന്ന അഭിപ്രായമാണ് പൊതുവേ മറ്റ് നേതാക്കൾക്കുള്ളത്. ദേവരാജനെ പാർട്ടിയിൽനിന്ന് പുറത്താക്കണമെന്ന് സംസ്ഥാന കൗൺസിൽ യോഗം കേന്ദ്ര കമ്മിറ്റിയോട് ശുപാർശ ചെയ്യുകപോലുമുണ്ടായി. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിക്കുന്ന ധർമടത്ത് ഫോർവേഡ് ബ്ലോക്കിനായിരുന്നു യുഡിഎഫ് ആദ്യം സീറ്റ് നൽകിയത്.






