ചെന്നൈ: ചെന്നൈ പാലക്കാട് എക്സ്പ്രസിൽ ട്രെയിന്റെ മിഡിൽ ബർത്ത് പൊട്ടി വീണ് യുവതിക്ക് ഗുരുതര പരിക്ക്. ചെന്നൈയിൽ നിന്ന് പാലക്കാട്ടേക്ക് തിരിച്ച 22651 ട്രെയിനിലെ സ്ലീപ്പർ കോച്ചിലെ മിഡിൽ ബെർത്താണ് വീണത്. പുലർച്ചെ 1.15ഓടെ ലോവർ ബെർത്തിൽ കിടന്നിരുന്ന സൂര്യയുടെ ദേഹത്തേക്ക് മിഡിൽ ബെർത്ത് വീഴുകയായിരുന്നു. തിങ്കളാഴ്ച ജോളാർപേട്ട് കഴിഞ്ഞപ്പോഴാണ് അപകടമുണ്ടായത്.
പരിക്കേറ്റ യുവതിക്ക് പ്രാഥമിക ചികിത്സ പോലും ട്രെയിനിൽ ലഭ്യമായില്ലെന്നാണ് യുവതിയുടെ ഭർത്താവ് പറഞ്ഞു. മറ്റൊരു കോച്ചിലായിരുന്നു യുവതിയുടെ ഭർത്താവ് ജ്യോതി ജയശങ്കർ കിടന്നിരുന്നത്. യുവതിക്ക് തലക്ക് പരിക്കേറ്റ വിവരം സഹയാത്രികരാണ് ജ്യോതി ജയശങ്കറെ അറിയിക്കുന്നത്. അര മണിക്കൂറോളം തലയിൽ നിന്ന് രക്തം ഒലിക്കുന്ന നിലയിലായിരുന്നു. ട്രെയിനിൽ ഫസ്റ്റ് എയ്ഡ് കിറ്റ് പ്രഥമ ശുസ്രൂഷയും ലഭിച്ചില്ലെന്ന് ജ്യോതി ജയശങ്കർ ആരോപിച്ചു.
പുലർച്ചെ 2.40ഓടെയാണ് ട്രെയിൻ സേലത്ത് എത്തിയത്. ഇവിടെ വച്ച് സൂര്യയെ ആംബുലൻസിലേക്ക് മാറ്റി. പിന്നീട് യുവതിയെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റുകയായിരുന്നു. അതേസമയം സർവ്വീസുകൾ കൃത്യമായി നടത്തിയിരുന്ന കംപാർട്ട്മെന്റിലാണ് അപകടമുണ്ടായതെന്നും മിഡിൽ ബെർത്തിന്റെ കൊളുത്തുകൾക്ക് തകരാറില്ലെന്നുമാണ് റെയിൽവേയുടെ പ്രതികരണം.






