കോട്ടയം: മുക്കുപണ്ടം പണയം വെച്ച ശേഷം തമിഴ്നാട്ടിലേക്ക് മുങ്ങിയയാൾ പൊലീസ് പിടിയിൽ. കോട്ടയം കുമാരനല്ലൂര്‍ സ്വദേശി സജീവ് എം ആറിനെയാണ് ഗാന്ധിനഗര്‍ പൊലീസ് പിടികൂടിയത്. തട്ടിപ്പ് നടത്തിയ ശേഷം മരിച്ചെന്ന് സ്വയം വാര്‍ത്ത നൽകിയ സജീവിനെ കൊടേക്കനാലില്‍ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.
2024ലാണ് കേസിനാസ്പദമായ സംഭവം. കുമാരനെല്ലൂരിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് നാലു തവണയായി സ്വര്‍ണ്ണം പണയം വെച്ച് നാലു ലക്ഷത്തി മുപ്പത്തി ഒമ്പതിനായിരം രൂപയാണ് പ്രതി വാങ്ങിയത്. പിന്നീട് മരിച്ചെന്ന പത്രവാർത്ത വന്നെങ്കിലും ഇയാളുടെ നമ്പറില്‍ നിന്നും ഭാര്യയുടെ ഫോണിലേക്ക് കോളുകള്‍ വന്നതോടെയാണ് പൊലീസ് തമിഴ്‌നാട്ടിലേക്ക് അന്വേഷണം വ്യാപിപ്പിച്ചത്.






