എറണാകുളം: പെരുമ്പാവൂരിൽ ബസ് സ്റ്റോപ്പിൽ പോലും യാത്രക്കാർക്കു ഭീഷണിയായി തെരുവുനായ്ക്കൾ തമ്പടിക്കുന്നു. കഴിഞ്ഞ ദിവസം ഔഷധി ജംക്‌ഷനിലെ ബസ് സ്റ്റോപ്പിൽ നിന്ന യാത്രക്കാരെ നായ്ക്കൾ കുരച്ച് വിരട്ടിയോടിച്ചിരുന്നു. പിന്നീട് സമീപത്തുള്ള കച്ചവടക്കാരാണ് നായ്ക്കളെ തുരത്തിയത്. നഗരത്തിലെ പ്രധാന റോഡുകളിലും പ്രൈവറ്റ് ബസ് സ്റ്റാൻഡിലും നായ്ക്കൾ കൂട്ടത്തോടെയാണ് തമ്പടിക്കുന്നത്. ഭിക്ഷക്കാരും ആക്രി പെറുക്കാൻ നടക്കുന്നവരും നായ്ക്കളെ വളർത്തുന്നുണ്ട്. പൊലീസ് സ്റ്റേഷനും സുഭാഷ് മൈതാനത്തിന് സമീപവും തമ്പടിക്കുന്ന നായ്ക്കൾക്ക് ഇത്തരക്കാരാണു ഭക്ഷണം നൽകുന്നത്.
നായ്ക്കളെ നിയന്ത്രിക്കാൻ നഗരസഭയ്ക്കു പുതിയ പദ്ധതി രൂപീകരിച്ചതായി ചെയർമാൻ പോൾ പാത്തിക്കൽ അറിയിച്ചിട്ടുണ്ട്. ജില്ലയിലെ തെരുവുനായ്ക്കളുടെ നിയന്ത്രണം ലക്ഷ്യമിട്ട് ആലുവയിൽ അനിമൽ ബർത്ത് കൺട്രോൾ സെൻ്റർ (എബിസി) സ്ഥാപിക്കുന്നുണ്ട്. പെരുമ്പാവൂർ നഗരസഭ ഉൾപ്പെടെയുള്ള വിവിധ നഗരസഭകൾ ഈ സെന്ററിന്റെ നടത്തിപ്പിനായി 12 ലക്ഷം രൂപ വീതം നൽകും. നഗരസഭയിലെ അലഞ്ഞു തിരിഞ്ഞു നടക്കുന്ന നായ്ക്കളെ ഈ സെന്ററിലെത്തിച്ച് വന്ധ്യംകരണവും മറ്റു ചികിത്സകളും നടത്തി അനിയന്ത്രിത വർധന തടയുകയാണ് ലക്ഷ്യം.






