2026ലെ നിയമസഭാ തിരഞ്ഞെടുപ്പ് കോൺഗ്രസ് പാർട്ടിയെ സംബന്ധിച്ചിടത്തോളം അങ്ങേയറ്റം നിർണായകമാണ്. ഏതു വിധേനയും അധികാരത്തിൽ എത്തുവാൻ കഴിഞ്ഞില്ലെങ്കിൽ അത് പാർട്ടിക്ക് നൽകുന്ന തിരിച്ചടി വളരെ വലുതായിരിക്കും. അത്തരം ഒരു തിരിച്ചടി നേരിടുവാൻ കഴിയുന്ന തരത്തിലുള്ള ആരോഗ്യം ഇന്നത്തെ കോൺഗ്രസിന് ഇല്ല. അതുകൊണ്ടുതന്നെ ഏതു വിധേനയും അധികാരം പിടിക്കുന്നതിനുള്ള മുന്നൊരുക്കങ്ങൾ ആരംഭിച്ചിരിക്കുകയാണ് കോൺഗ്രസ്.
തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി പ്രചാരണ സമിതി അധ്യക്ഷനെയും മുൻകൂട്ടി പ്രഖ്യാപിച്ചേക്കും. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ രമേശ് ചെന്നിത്തല ആയിരുന്നു പ്രചാരണ സമിതി അധ്യക്ഷൻ. ഈ ചുമതല ചെന്നിത്തലയ്ക്കു തന്നെയായിരിക്കുമോ അതോ കെ.സുധാകരനു നൽകുമോ എന്നതാണ് കോൺഗ്രസ് കേന്ദ്രങ്ങളിലെ ആകാംക്ഷ. രമേശ് ചെന്നിത്തലയ്ക്ക് തന്നെ പ്രചാരണത്തിന്റെ ചുമതല ലഭിക്കുമെന്നാണ് അടുത്ത വൃത്തങ്ങളിൽ നിന്നും അറിയുന്നത്. സമുദായിക സംഘടനകളുടെ അടക്കം പിന്തുണ വലിയതോതിലുള്ള നേതാവാണ് രമേശ് ചെന്നിത്തല.
ജനുവരി 2 ന് ചങ്ങനാശേരിയിൽ എൻ.എസ്.എസ് ആസ്ഥാനത്ത് നടക്കുന്ന മന്നം ജയന്തി ആഘോഷത്തിൽ മുഖ്യപ്രഭാഷകനായി രമേശ് ചെന്നിത്തലയെ ക്ഷണിച്ചതോടെയാണ് സംസ്ഥാന യുഡിഎഫ് രാഷ്ട്രീയത്തിൽ താക്കോൽ സ്ഥാനത്തേക്ക് ആരെന്ന ചർച്ചകൾ വീണ്ടും സജീവമായത്. മുഖ്യമന്ത്രിയാകാൻ രമേശ് ചെന്നിത്തലക്കാണ് കൂടുതൽ അർഹതയും യോഗ്യതയുമെന്ന എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവന കൂടി വന്നതോടെ പ്രബല സമുദായങ്ങളുടെ പിന്തുണ രമേശ് ഉറപ്പാക്കിക്കഴിഞ്ഞു.
മുസ്ലിം, ക്രൈസ്തവ വിഭാഗങ്ങളുമായും രമേശിന് നല്ല ബന്ധമാണുള്ളത്. അതേസമയം, പുനഃസംഘടനയിൽ ഒഴിവാക്കപ്പെടുന്ന മുതിർന്ന നേതാക്കൾക്ക് എന്തു സ്ഥാനം നൽകുമെന്നതാണ് നേതൃത്വം നേരിടുന്ന വെല്ലുവിളി. യുവമുഖങ്ങൾ വർക്കിങ് പ്രസിഡന്റ് സ്ഥാനത്ത് എത്തിയതോടെ അവർക്കു കീഴിൽ വൈസ് പ്രസിഡന്റുമാരോ ജനറൽ സെക്രട്ടറിമാരോ ആയി ഇരിക്കാൻ പല മുതിർന്ന നേതാക്കൾക്കും മടിയുണ്ട്. ഈ സ്ഥാനങ്ങളിലേക്കും യുവാക്കൾക്കും വനിതകൾക്കും വലിയ തോതിൽ അവസരം ലഭിച്ചേക്കും.
ദലിത് വിഭാഗത്തിനും അർഹമായ പ്രാതിനിധ്യം ഉണ്ടാകും. മുതിർന്ന നേതാക്കൾക്ക് രാഷ്ട്രീയകാര്യ സമിതിയിലോ സമാനമായ കമ്മിറ്റി രൂപീകരിച്ച് അതിലോ ഇടം നൽകാനും ആലോചനയുണ്ട്. മലപ്പുറം ഒഴികെയുള്ള ജില്ലകളിലെല്ലാം നൂറിലധികമാണ് ഡിസിസി ഭാരവാഹികൾ. കെപിസിസി പ്രസിഡന്റുമാരും ഡിസിസി പ്രസിഡന്റുമാരും പല തവണ മാറിയെങ്കിലും ഡിസിസി ഭാരവാഹികളെല്ലാം വി.എം.സുധീരൻ കെപിസിസി പ്രസിഡന്റായിരുന്ന കാലത്ത് നിയമിച്ചവരാണ്.
ജംബോ ഡിസിസികളിലെ ഭാരവാഹികളെ കുറയ്ക്കാനാണ് നിലവിലെ തീരുമാനം. കെപിസിസി ഭാരവാഹികളുടെ പുനഃസംഘടനാ പട്ടികയ്‌ക്കൊപ്പം ഡിജിറ്റൽ മീഡിയ സെല്ലിനും പുതിയ കൺവീനർ വരും. പാലക്കാട് ഉപതിരഞ്ഞെടുപ്പു സമയത്താണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ കൺവീനറായിരുന്ന പി.സരിൻ കോൺഗ്രസ് വിട്ട് എൽഡിഎഫ് സ്ഥാനാർഥി ആയത്. ഈ ഒഴിവ് ഇതുവരെ നികത്തിയിട്ടില്ല.
കെപിസിസി വൈസ് പ്രസിഡന്റായ വി.ടി. ബൽറാമാണ് ഡിജിറ്റൽ മീഡിയ സെല്ലിന്റെ ചെയർമാൻ. തിരഞ്ഞെടുപ്പുകൾ അടുത്തുനിൽക്കെ പുതിയ കൺവീനറെ തീരുമാനിക്കുന്നത് നീട്ടിക്കൊണ്ടു പോകരുതെന്നാണ് പാർട്ടി നിലപാട്. അനിൽ ആന്റണിയെയും സരിനെയും കൺവീനർമാക്കിയതു പോലെ സാങ്കേതിക പരിജ്ഞാനം മാത്രം നോക്കി നിയമനം നടത്തരുതെന്നാണ് പ്രവർത്തകരുടെ അഭിപ്രായം. കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ രൂപീകരിക്കുന്ന വാർ റൂമിനും പുതിയ ചെയർമാനെ ഉടൻ പ്രഖ്യാപിക്കും. ലോക്സഭാ തിരഞ്ഞെടുപ്പിൽ എം. ലിജുവിന്റെ നേതൃത്വത്തിലായിരുന്നു വാർ റൂം പ്രവർത്തനം.
എന്നാൽ കെ.സി.വേണുഗോപാൽ ആഴപ്പുഴയിൽ മത്സരിക്കാൻ എത്തിയതോടെ തിരഞ്ഞെടുപ്പു പ്രവർത്തനങ്ങൾക്കായി ലിജു അങ്ങോട്ടു മാറി. കോ ചെയർമാനായിരുന്ന മണക്കാട് സുരേഷായിരുന്നു അതിനു ശേഷം ചുമതല വഹിച്ചത്. സാമൂഹ്യ മാധ്യമങ്ങളിൽ അടക്കം വലിയ മുന്നേറ്റം തീർത്താൽ മാത്രമേ അധികാരത്തിൽ തിരികെ എത്തുവാൻ കഴിയൂ എന്ന ബോധ്യം കോൺഗ്രസ് നേതാക്കൾക്കുണ്ട്. അത് തിരിച്ചറിഞ്ഞുകൊണ്ടുള്ള പ്രവർത്തനങ്ങൾക്കാണ് നിലവിൽ പുതിയ കെപിസിസി നേതൃത്വം മുൻഗണന നൽകുന്നത്.
പാർട്ടി പ്രവർത്തകർ മാത്രം ഉൾക്കൊണ്ടുള്ള സോഷ്യൽ മീഡിയ സംവിധാനങ്ങൾക്ക് അപ്പുറത്തേക്ക് മറ്റ് സാധ്യതകളും പാർട്ടി തേടുന്നുണ്ട്. സ്വകാര്യ ഏജൻസികളെ മുൻനിർത്തി വിവിധ സർവ്വേകൾക്ക് തുടക്കം കുറിക്കുവാനും ആലോചനയുണ്ട്. ഏതായാലും ആഴ്ചകൾക്കുള്ളിൽ തന്നെ കോൺഗ്രസ് പ്രചാരണസമിതിക്ക് അധ്യക്ഷനും സാമൂഹ്യ മാധ്യമ വിഭാഗത്തിനും വാർ റൂമിനും നേതൃത്വവും ഉണ്ടാകുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.






