തിരുവന്തപുരം: പുതിയ അദ്ധ്യയന വര്‍ഷം ആരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ക്കിടയിലും. പൊതുവിദ്യാലയങ്ങളിലെ പാചകത്തൊഴിലാളികള്‍ ദുരിതത്തില്‍.കഴിഞ്ഞ അധ്യയന വര്‍ഷക്കാലത്തെ കുടിശ്ശിക ശമ്പളവും അവധിക്കാല അലവന്‍സും ഇതുവരെ ലഭിച്ചിട്ടില്ല ഇവര്‍ക്ക്. തുച്ഛമായ ദിവസ ശമ്പളമല്ലാതെ മറ്റ് യാതൊരു ആനുകൂല്യങ്ങളും ഇല്ല.
കഴിഞ്ഞുപോയ സ്‌കൂള്‍ വര്‍ഷത്തിലെ ഫെബ്രുവരി മാര്‍ച്ച് മാസത്തിലെ വേതന ബാക്കി ആയിരം രൂപ വീതം രണ്ടായിരം രൂപ കിട്ടാന്‍ ബാക്കിയുണ്ട്. സ്‌കൂള്‍ വേനലവധിക്ക് പൂട്ടി ജോലിയില്ലാതാകുന്ന ഏപ്രില്‍, മേയ് മാസങ്ങളില്‍ താത്കാലിക ആശ്വാസമായി 2000 രൂപ അവധിക്കാല അലവന്‍സ് കിട്ടിയിരുന്നതാണ്. ഇത്തവണ അതും മുടങ്ങി.
സ്‌കൂള്‍ ഭക്ഷണ ഫണ്ടിന് 40 ശതമാനം കേന്ദ്രവിഹിതവും 60 ശതമാനം സംസ്ഥാന വിഹിതവുമാണ്. കേന്ദ്രവിഹിതം കിട്ടിയില്ലെന്ന പേരിലാണ് ഫെബ്രുവരി, മാര്‍ച്ച് മാസത്തെ ശമ്പളത്തില്‍ നിന്ന് 1000 രൂപ വീതം കുറച്ചത്. എല്ലാ വിഷയങ്ങളിലും എന്നപോലെ കേന്ദ്ര സര്‍ക്കാര്‍ ഫണ്ട് അനുവദിക്കുന്നില്ലെന്ന് കേരളവും സംസ്ഥാനം കൃത്യമായി കണക്കുകള്‍ കൈമാറുന്നില്ലെന്ന് കേന്ദ്രവും ആരോപിക്കുന്നു. ഇതിനിടയില്‍ ഈ പാവം തൊഴിലാളികളുടെ ജീവിതം വഴിമുട്ടുന്നു.
ഓരോ ആറ് മാസം കൂടുമ്പോഴും മെഡിക്കല്‍ പരിശോധന നടത്തി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. അതിനും ചെലവുണ്ട്, 2000 രൂപ. കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് കേരളത്തില്‍ 13,766 തൊഴിലാളികളുണ്ട്. മുപ്പത് വര്‍ഷത്തിലധികമായി ജോലി ചെയ്യുന്നവരാണ് കേരളത്തിലെ മിക്ക പാചക തൊഴിലാളികളും. ഇതില്‍ 99 ശതമാനം പേരും സ്ത്രീകളാണ്.
2017ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സ്‌കൂള്‍ പാചക തൊഴിലാളികളുടെ വിരമിക്കല്‍ ആനുകൂല്യം പരിഗണിക്കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും ഇതുവരെ നടപ്പായില്ലെന്നും ആക്ഷേപം ഉയരുന്നുണ്ട്. കൂടാതെ പി.എഫ്, ഇ.എസ്.ഐ ആനുകൂല്യങ്ങളും ഇതുവരെയും നടപ്പായില്ല.




