പാക്കിസ്ഥാനിൽ ആനകൾക്കിടയിൽ ക്ഷയരോഗം വ്യാപകമായി റിപ്പോർട്ട് ചെയ്യുന്നു. ഇതോടെ ക്ഷയരോഗം ബാധിച്ച ആനകൾക്ക് ഒരു ദിവസം കുറഞ്ഞത് 400 ഗുളികകൾ നൽകുന്ന ചികിത്സാരീതിയാണ് ഇപ്പോൾ പരീക്ഷിച്ചു വരുന്നത്. ഡോക്ടർമാരുടെയും മൃഗഡോക്ടർമാരുടെയും സംഘമാണ് പുതിയ ചികിത്സ രീതി വികസിപ്പിച്ചിരിക്കുന്നത്.
ക്ഷയരോഗബാധിതരായ മനുഷ്യർക്ക് നൽകുന്ന മരുന്നു തന്നെയാണ് ആനകൾക്കും നൽകുന്നത്. എന്നാൽ, ഇതിൻറെ ഡോസിലും നൽകുന്ന രീതിയിലും വ്യത്യാസമുണ്ടെന്ന് മാത്രം. ആനകൾക്ക് കഴിക്കുന്ന ഭക്ഷണസാധനങ്ങളിൽ പ്രത്യേകിച്ച് മധുരപലഹാരങ്ങളിൽ ഒളിപ്പിച്ചു വെച്ചാണ് ഗുളികകൾ നൽകുന്നത്.
കറാച്ചി സഫാരി പാർക്കിലെ ക്ഷയരോഗ ബാധിതരായ മധുബാല, മാലിക എന്നീ രണ്ട് ആനകൾക്കാണ് ഇപ്പോൾ ഈ ചികിത്സാരീതി നൽകി വരുന്നത്. ആനകളുടെ ശരീരഭാരം കണക്കിലെടുത്താണ് മരുന്നിന്റെ അളവ് ക്രമീകരിക്കുന്നത്. 2009 -ലാണ് ടാൻസാനിയയിൽ നിന്നും നാല് ആഫ്രിക്കൻ ആനകളെ കറാച്ചിയിൽ എത്തിച്ചത്.






