തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ വർദ്ധിക്കുന്നുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. വ്യാപകമായ പരിശോധന സംവിധാനം ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ലെന്നും, കൂടുതൽ പരിശോധനകൾ നടത്തുന്നത് കൊണ്ടാണ് കോവിഡ് കേസുകൾ കൂടുന്നതെന്നും മന്ത്രി പറഞ്ഞു. നിലവിൽ സംസ്ഥാനത്ത് 519 കേസുകളാണ് ഉള്ളത്. ഇതുവരെ രണ്ട് കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. പ്രായമായവരും, രോഗങ്ങളുള്ളവരും പൊതുയിടങ്ങളിൽ മാസ്ക് ധരിക്കാൻ ശ്രദ്ധിക്കണമെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. പൊതു പരിപാടികളിൽ പങ്കെടുക്കുന്നവരും പൊതുഗതാഗത സൗകര്യങ്ങൾ ഉപയോഗപ്പെടുത്തുന്നവരും നിർബന്ധമായും മാസ്ക് ധരിക്കണം. ആശുപത്രികളിലേക്കുള്ള അനാവശ്യ സന്ദർശനം ഒഴിവാക്കണമെന്നും, അടുത്ത ബന്ധുക്കൾ ഒഴികെയുള്ളവരെ സന്ദർശിക്കുന്നതുൾപ്പെടെ ദയവായി ഒഴിവാക്കണമെന്നും മന്ത്രി പറഞ്ഞു.
ലാബുകളിലുൾപ്പെടെ ആർടിപിസിആർ പരിശോധനാ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും, രോഗം നിയന്ത്രിക്കാനുള്ള സംവിധാനങ്ങൾ സജ്ജമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.ഒരാഴ്ചയ്ക്കിടെ സംസ്ഥാനത്ത് രണ്ട് കോവിഡ് മരണമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. രോഗബാധിതരിൽ ഏറെയും കോട്ടയം, തിരുവനന്തപുരം, എറണാകുളം, പത്തനംതിട്ട, തൃശൂർ ജില്ലകളിൽ ആണ്. കഴിഞ്ഞയാഴ്ച കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ ആണ് കോവിഡ് മരണം റിപ്പോർട്ട് ചെയ്തത്. അതേസമയം, ആഗോളതലത്തിൽ കോവിഡ് കേസുകളിൽ ചെറിയതോതിൽ വർദ്ധനവ് രേഖപ്പെടുത്തിയതിനെ തുടർന്ന് മന്ത്രിതല യോഗം വിളിച്ചുചേർത്ത് സ്ഥിതിഗതികൾ അവലോകനം ചെയ്തിരുന്നു. അന്ന് മുതൽ സൂക്ഷ്മനിരീക്ഷണം നടത്തി വരികയാണെന്നും, അതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് കുറച്ച് കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതെന്നും, എല്ലാ ജില്ലകളിലും പരിശോധന സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.






