ബെംഗളൂരു ദുരന്തത്തിൽ നിന്ന് മുഖം രക്ഷിക്കാൻ ഉദ്യോഗസ്ഥ തല നടപടി തുടർന്ന് കർണാടക സർക്കാർ. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കെ ഗോവിന്ദരാജിനെ പുറത്താക്കി. ഇന്റലിജൻസ് വിഭാഗം തലവൻ ഹേമന്ത് നിംബാൽക്കറിനെ സ്ഥലംമാറ്റി. അതേസമയം കേസിൽ കർണാടക ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികളുടെ അറസ്റ്റ് കർണാടക ഹൈക്കോടതി തടഞ്ഞു. RCB മാർക്കറ്റിങ് മേധാവിയടക്കം അറസ്റ്റിലായ നാല് പേരെയും 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
പൊലീസ് തലത്തിലെ ശക്തമായ നടപടികൾക്ക് പിന്നാലെയാണ് ഉദ്യോഗസ്ഥ തലത്തിലും സിദ്ധരാമയ്യ സർക്കാർ കർശന നടപടി തുടങ്ങിയത്. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി കെ ഗോവിന്ദരാജിനെ പുറത്താക്കുകയും ഇന്റലിജൻസ് വിഭാഗം തലവൻ ഹേമന്ത് നിംബാൽക്കറിനെ സ്ഥലംമാറ്റുകയും ചെയ്തു. പരേഡിന് അനുമതി നിഷേധിച്ച പൊലീസ് നടപടി പിൻവലിക്കാൻ സമ്മർദ്ദം ചെലുത്തിയത് പൊളിറ്റിക്കൽ സെക്രട്ടറി കെ ഗോവിന്ദരാജ് ആണെന്നാണ് സൂചന.






