പത്തനംതിട്ട: തുള്ളി മുറിയാതെ പെയ്ത കാലവർഷത്തെ കൂസാതെ മിഥുന മാസ പുലരിയിൽ അയ്യനെ തൊഴുതത് ആയിരങ്ങൾ. മിഥുന മാസം ഒന്നിന് രാവിലെ അഞ്ചുമണിക്ക് നട തുറക്കുമ്പോൾ മുതൽ ശബരിമല സന്നിധാനത്ത് അതിശക്തമായ മഴ പെയ്യുന്നുണ്ടായിരുന്നു. കനത്ത മഴയെ അവഗണിച്ചാണ് ഭക്തർ അയ്യപ്പനെ കണ്ട് വണങ്ങിയത്. തിരക്ക് വർദ്ധിച്ചപ്പോൾ മാത്രം ഫ്ലൈ ഓവറിലൂടെയും അല്ലാത്ത സമയങ്ങളിൽ ഭക്തരെ കൊടിമരച്ചുവട്ടിൽ നിന്ന് ശ്രീ കോവിലിന് മുന്നിലേക്ക് നേരിട്ട് കടത്തിവിട്ടുമാണ് ദർശനം ക്രമീകരിച്ചത്.
പമ്പാ സന്നിധാനം പാതയിലും അതിശക്തമായ മഴ പെയ്യുന്നതിനാൽ വേണ്ട ജാഗ്രത നിർദ്ദേശങ്ങൾ നൽകിയാണ് പമ്പയിൽ നിന്ന് ഭക്തരെ സന്നിധാനത്തേക്ക് കടത്തിവിട്ടത്.കനത്ത മഴയെ തുടർന്ന് പമ്പയിൽ ജലനിരപ്പ് ഉയർന്നതിനാൽ പമ്പ ത്രിവേണിയിൽ കുളിക്കുന്നതിനും ന ദിയിലിറങ്ങുന്നതിനും ജില്ലാ ഭരണകൂടം താൽക്കാലിക നിരോധനം ഏർപ്പെടുത്തി. ത്രിവേണിയിലെ വാഹന പാർക്കിങ്ങിനും താൽക്കാലിക നിയന്ത്രണങ്ങളുണ്ട് ഭക്തരുടെ സുരക്ഷയ്ക്കായി തിരുവിതാംകൂർ ദേവസ്വം ബോർഡും പോലീസും ചേർന്ന് എല്ലാ മുൻകരുതലുകളും സ്വീകരിച്ചിട്ടുണ്ട്.






