ഡെറാഡൂൺ: ഉത്തരാഖണ്ഡിൽ എട്ടുമാസം ഗർഭിണിയായ യുവതിയെ ഭർത്താവ് ക്രൂരമായി മർദിച്ചതിനെ തുടർന്ന് ഗർഭസ്ഥ ശിശു മരിച്ചു. സംഭവത്തിൽ ഭർത്താവ് ബബ്ലുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഡെറാഡൂണിന് സമീപത്തെ വികാസ് നഗർ സ്വദേശിനിയായ സീമയാണ് ആക്രമണത്തിനിരയായത്.
ഗുരുതരമായി പരിക്കേറ്റ സീമയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോൾ ശസ്ത്രക്രിയയിലൂടെ മരിച്ച നിലയിലുള്ള കുഞ്ഞിനെ പുറത്തെടുക്കേണ്ടിവന്നു. കഴിഞ്ഞ വെള്ളിയാഴ്ച ദമ്പതികൾ തമ്മിലുണ്ടായ തർക്കമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.
തർക്കത്തിനിടെ ബബ്ലു സീമയുടെ വയറ്റിൽ ചവിട്ടുകയും മരത്തടി ഉപയോഗിച്ച് മർദിക്കുകയും ചെയ്തതായി അന്വേഷണത്തിൽ കണ്ടെത്തി. ഹരിയാനയിലെ പാനിപ്പത് സ്വദേശിയായ ബബ്ലുവും സീമയും ഏഴ് വർഷം മുൻപാണ് വിവാഹിതരായത്. ഇവർക്ക് രണ്ട് പെൺമക്കളുണ്ട്.
സീമയെ കാണാനെത്തിയ പിതാവ് ഷേർ സിങ്ങിനെ ബബ്ലു വീട്ടിലേക്ക് പ്രവേശിപ്പിക്കാതിരുന്നതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി ബബ്ലുവിനെ കസ്റ്റഡിയിലെടുക്കുകയും സീമയെ ആശുപത്രിയിലെത്തിക്കുകയുമായിരുന്നു.
ഭാരതീയ ന്യായ സംഹിത പ്രകാരം പ്രതിക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഗർഭസ്ഥ ശിശു പെൺകുഞ്ഞാണെന്ന് അറിഞ്ഞതിനെ തുടർന്നാണ് ആക്രമണം നടത്തിയതെന്നാണ് സീമയുടെ കുടുംബത്തിന്റെ ആരോപണം. എന്നാൽ കുടുംബത്തിന്റെ പേരിലുള്ള സ്ഥലം തന്റെ അറിവില്ലാതെ വിറ്റതുമായി ബന്ധപ്പെട്ട തർക്കമാണ് സംഭവത്തിന് കാരണമായതെന്നാണ് ബബ്ലുവിന്റെ വിശദീകരണം.






