മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇന്ന് വിധിയെഴുത്ത്. രാവിലെ 5.30ഓടെ മോക്ക് പോള്‍ ആരംഭിച്ചു. തുടര്‍ന്ന് ഏഴ് മുതല്‍ വൈകിട്ട് ആറ് വരെയാണ് പോളിങ്. പോളിങ് സാമഗ്രികളുടെ വിതരണം ഇന്നലെ പൂർത്തിയായിരുന്നു. പ്രധാന മുന്നണി സ്ഥാനാര്‍ഥികളും സ്വതന്ത്രരും ഉള്‍പ്പെടെ പത്ത് പേരാണ് മത്സര രംഗത്തുള്ളത്. 2,32,381 സമ്മതിദായകരാണ് വോട്ട് രേഖപ്പെടുത്തുക. ജൂൺ 23 ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും നടക്കും. ഇടത് സ്വതന്ത്രനായി മത്സരിച്ച് ജയിച്ച പി.വി. അൻവർ എംഎൽഎ സ്ഥാനം രാജിവെച്ചതോടെയാണ് നിലമ്പൂരിൽ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്.
ആര്യാടൻ മുഹമ്മദിൻ്റെ മണ്ണിൽ ജനവിധി തേടാന്‍ മകനും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ ആര്യാടൻ ഷൗക്കത്തിനെയാണ് യുഡിഎഫ് സ്ഥാനാര്‍ഥിയായി നിശ്ചയിച്ചത്. എല്‍ഡിഎഫിനായി പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിക്കാന്‍ എം. സ്വരാജും എത്തി. ഒരു മുന്നണിയിലേക്കും പോകാതെ, തൃണമൂല്‍ കോണ്‍ഗ്രസിനായി മത്സരിക്കാന്‍ അന്‍വറും കച്ചകെട്ടിയതോടെയാണ് നിലമ്പൂരിലെ അങ്കത്തട്ടില്‍ പോര് മുറുകിയത്. തൃണമൂലിനായി മത്സരിക്കാന്‍ സാധിക്കാതെ വന്നെങ്കിലും സ്വതന്ത്ര സ്ഥാനാര്‍ഥിയായി അന്‍വറും കളംപിടിക്കാനിറങ്ങിയതോടെ,ചതുഷ്കോണ മത്സരത്തിനുള്ള സാധ്യതയുമേറി. ആദ്യം മടിച്ചെങ്കിലും പിന്നീട് മോഹന്‍ ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കി ബിജെപിയും ഏറനാടന്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് ചൂടേറ്റി. ആവേശമൊട്ടും കുറയാതെയാണ് മുന്നണികളും സ്വതന്ത്രരും ജനവിധിക്കായി കാതോര്‍ക്കുന്നത്.






